കോമൺവെൽത്ത് ഗെയിംസ്: ഓസ്‌ട്രേലിയ കുതിക്കുന്നു; സ്വർണത്തിനായി മീരാഭായ് ചാനു ഇന്ന് കളത്തിൽ, പ്രതീക്ഷയിൽ ഇന്ത്യ

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസ് നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ തന്നെ കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി ഓസ്ട്രേലിയൻ താരങ്ങളുടെ തകർപ്പൻ പ്രകടനം. ഗെയിംസിന്റെ മെഡൽ പട്ടികയിൽ 12 സ്വർണ്ണവും 5 വെള്ളിയും 6 വെങ്കലവുമടക്കം ആകെ 23 മെഡലുകൾ നേടി ഓസ്ട്രേലിയ വ്യക്തമായ മേധാവിത്വം പുലർത്തുന്നു.
3 സ്വർണ്ണവും 7 വെള്ളിയും 5 വെങ്കലവുമടക്കം 15 മെഡലുകളുമായി ഇംഗ്ലണ്ടും, മികച്ച പ്രകടനവുമായി നൈജീരിയയും ഓസ്ട്രേലിയക്ക് പിന്നാലെ മുൻനിരയിലുണ്ട്. പാരാ പവർലിഫ്റ്റിംഗിൽ ജാന്ദു കുമാർ നേടിയ വെങ്കല മെഡലിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. നാലാം ദിനത്തിലേക്ക് എത്തുമ്പോൾ നിലവിൽ ഇന്ത്യയുടെ സമ്പാദ്യം ഈ മെഡലാണ്
മത്സരങ്ങളുടെ വിവിധ വിഭാഗങ്ങളിലായി ഇതുവരെ ആകെ 23 സ്വർണ്ണവും 23 വെള്ളിയും 23 വെങ്കലവുമടക്കം 69 മെഡലുകളാണ് വിതരണം ചെയ്തത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ ശക്തമായ പോരാട്ടം തുടരുമ്പോൾ, വരും ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങൾ മികച്ച തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യയുടെ പ്രമുഖ വെയ്റ്റ്‌ലിഫ്റ്റർ മീരാഭായ് ചാനുവിലാണ് ഇന്ന് കായികലോകത്തിന്റെ മുഴുവൻ കണ്ണുകളും. വിവിധ മത്സര വേദികളിലായി ഇന്ത്യയുടെ താരങ്ങൾ മാറ്റുരയ്ക്കുന്ന നാലാം ദിനത്തിൽ രാജ്യത്തിന്റെ പ്രധാന മെഡൽ പ്രതീക്ഷയാണ് ഈ ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ്.
ആഗോളതലത്തിലെ മികച്ച വെയ്റ്റ്‌ലിഫ്റ്റർമാരിൽ ഒരാളായ താരം, ഇന്ന് നടക്കുന്ന വനിതകളുടെ 48 കിലോഗ്രാം ഫൈനലിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു. 205 കിലോഗ്രാം വരുന്ന വ്യക്തിഗത മികച്ച പ്രകടനം മറ്റ് എതിരാളികളെക്കാൾ ഏറെ മുന്നിലെത്തിക്കുന്നതിനാൽ, ചാനു തന്റെ കോമൺവെൽത്ത് കിരീടം അനായാസം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്.
എങ്കിലും, ഏഷ്യൻ ഗെയിംസിന് രണ്ട് മാസത്തിൽ താഴെ മാത്രം സമയം ബാക്കിനിൽക്കെ, അമിതമായി ആയാസപ്പെടാതെ തന്റെ മൂന്നാം കോമൺവെൽത്ത് സ്വർണം ഉറപ്പാക്കാനുള്ള തന്ത്രപരമായ സമീപനമാണ് താരം സ്വീകരിക്കുന്നത്.
ഡോപ്പിംഗ് വിവാദങ്ങളെ തുടർന്ന് അംഗസംഖ്യ 16ൽ നിന്ന് 11 ആയി ചുരുങ്ങിയ ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ടീമിന് സ്വന്തം അഭിമാനം വീണ്ടെടുക്കേണ്ട വലിയ ഉത്തരവാദിത്തവും ഈ മത്സരത്തിനുണ്ട്. ഈ പരമ്പരാഗത ആധിപത്യം നിലനിർത്താൻ ചാനുവിനൊപ്പം ഋഷികാന്ത് സിംഗ്, എം രാജ തുടങ്ങിയ താരങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിനായി പൊരുതുന്ന താരങ്ങൾ പലപ്പോഴും പരിശീലനത്തിനും സപ്പോർട്ട് സ്റ്റാഫിന്റെ സഹായത്തിനുമായി വലിയ നിയമപോരാട്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നത് ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയാണ് കാണിച്ച് തരുന്നത്.
ഇന്ത്യയുടെ ജൂലൈ 26 ലെ മത്സരക്രമം ( ഇന്ത്യൻ സമയ ക്രമത്തിൽ )
ഉച്ചയ്ക്ക് 1:00 - ലോൺ ബോൾസ് : വനിതാ ജോഡികളുടെ സെക്ഷണൽ മത്സരത്തിൽ രൂപ റാണി തിർക്കിയും പിങ്കിയും അടങ്ങുന്ന ഇന്ത്യൻ ജോടി നമീബിയയുടെ അമാൻഡ സ്റ്റീൻകാംപ് - ഡയാന വിൽജോൺ സഖ്യത്തെ നേരിട്ടുകൊണ്ട് ഇന്ത്യയുടെ നാലാം ദിന മത്സരങ്ങൾക്ക് തുടക്കമിടുന്നു.
ഉച്ചയ്ക്ക് 2:15 - വെയിറ്റ്‌ലിഫ്റ്റിംഗ് (മെഡൽ ഇനം): പുരുഷന്മാരുടെ 60 കിലോഗ്രാം ഫൈനലിൽ ഋഷികാന്ത് സിംഗ് മത്സരിക്കുന്നു.
വൈകുന്നേരം 4:30 - ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് (മെഡൽ ഇനം): അരീനയിൽ നടക്കുന്ന പുരുഷന്മാരുടെ ഓൾ-എറൗണ്ട് ഫൈനലിൽ താപൻ മൊഹന്തി ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
വൈകുന്നേരം 4:39 - നീന്തൽ : പുരുഷന്മാരുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഹീറ്റ്സ് ഹീറ്റ് 2-ൽ (ലെയ്ൻ 6) ശ്രീകരി നടരാജ്, ആര്യൻ നെഹ്റ, അനീഷ് ഗൗഡ, ദക്ഷൻ ശശികുമാർ എന്നിവരടങ്ങുന്ന ഇന്ത്യൻ ടീം ടോൾക്രോസ് സ്വിമ്മിംഗ് സെന്ററിൽ ഇറങ്ങുന്നു.
വൈകുന്നേരം 6:45 - വെയിറ്റ്‌ലിഫ്റ്റിംഗ് (മെഡൽ ഇനം): വനിതകളുടെ 48 കിലോഗ്രാം ഫൈനലിൽ മീരാഭായ് ചാനു മത്സരിക്കുന്നു. പോഡിയത്തിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് മുൻ ലോക ചാമ്പ്യൻ കെയറുമായി ഇറങ്ങുന്നത്.
വൈകുന്നേരം 7:15 - ലോൺ ബോൾസ്: പുരുഷന്മാരുടെ സിംഗിൾസ് സെക്ഷണൽ മത്സരത്തിൽ പുതുൽ സോനോവാൾ മാൾട്ടയുടെ ഷോൺ ജെയിംസ് പാർണിസിനെ നേരിടുന്നു.
രാത്രി 10:05 - ലോൺ ബോൾസ്: വനിതാ ജോഡികളുടെ അന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രൂപ റാണി തിർക്കിയും പിങ്കിയും ഇംഗ്ലണ്ടിന്റെ ആമി ഫാരോ, സിയാൻ ഹോണർ സഖ്യത്തെ നേരിടുന്നു.
രാത്രി 10:30 - ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് (മെഡൽ ഇനം): യോഗ്യത നേടിയാൽ പ്രണതി നായക്, നിഷ്ക അഗർവാൾ, പ്രതിഷ്ഠ സമന്ത, എഷിത രേവാലെ എന്നിവരടങ്ങുന്ന സംഘം വനിതകളുടെ ഓൾ-എറൗണ്ട് ഫൈനലിൽ മാറ്റുരയ്ക്കും.
രാത്രി 10:45 - ബോക്സിങ്: വനിതകളുടെ 54 കിലോഗ്രാം പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പ്രീതി മലാവിയുടെ ഡെബോറ മ്തെൻജെയെ നേരിടുന്നു.
രാത്രി 11:15 - വെയിറ്റ്‌ലിഫ്റ്റിംഗ് (മെഡൽ ഇനം): പുരുഷന്മാരുടെ 65 കിലോഗ്രാം ഫൈനലിൽ രാജ മത്തുപാണ്ഡി മത്സരിക്കുന്നു.
രാത്രി 11:45 - ബോക്സിങ്: പുരുഷന്മാരുടെ 55 കിലോഗ്രാം പ്രീ-ക്വാർട്ടർ മത്സരത്തിൽ ജദുമണി സിംഗ് മന്ദേങ്ബാം പാകിസ്ഥാന്റെ സുമമ റഹ്മാനെ നേരിടുന്നു.
പുലർച്ചെ 12:45 (ജൂലൈ 27) - ബോക്സിങ്: പുരുഷന്മാരുടെ 65 കിലോഗ്രാം പ്രീ-ക്വാർട്ടർ മത്സരത്തിൽ ആദിത്യ പ്രതാപ് യാദവ് ഉഗാണ്ടയുടെ നുഹു ബാറ്റെയെ നേരിടുന്നു.
പുലർച്ചെ 1:56 (ജൂലൈ 27) - നീന്തൽ (മെഡൽ ഇനം): ഉച്ചയ്ക്ക് നടക്കുന്ന ഹീറ്റ്സിൽ വിജയിക്കുകയാണെങ്കിൽ, പുരുഷന്മാരുടെ 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീം ഫൈനൽ മത്സരത്തിനായി വീണ്ടും ഇറങ്ങും.










0 comments