print edition ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്; ചാമ്പ്യനെ മടക്കി ആയുഷ്

ആയുഷ് ഷെട്ടിയുടെ വിജയാഹ്ലാദം
ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന തുടക്കം. പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടി ഗംഭീര ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ ചൈനയുടെ ഷി യു ക്വിയെയാണ് ഇരുപത്തൊന്നുകാരൻ തുരത്തിയത്. വനിതാ സിംഗിൾസിൽ പി വി സിന്ധുവും രണ്ടാംറൗണ്ടിലേക്ക് മുന്നേറി. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും കൂട്ടുകാരി ഗായത്രി ഗോപീചന്ദിനും ആദ്യ റൗണ്ട് എളുപ്പമായി.
ആയുഷിന് ലോക ചാന്പ്യൻഷിപ്പിൽ അരങ്ങേറ്റമായിരുന്നു. അത് അവിസ്‌മരണീയമാക്കി. യു ക്വിയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത് (21–14, 13–21, 21–19).
ചൈനക്കാരനോട് നാല് തവണ ഏറ്റുമുട്ടിയതിൽ ആദ്യ ജയമാണ് ആയുഷിന്. 22–ാം റാങ്കുകാരനാണ്. ഏഷ്യൻ ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നതോടെയാണ് കർണാടകക്കാരൻ ശ്രദ്ധേയനായത്. 1965നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഏഷ്യൻ ചാന്പ്യൻഷിപ് ഫൈനലിൽ കടന്നത്.
വനിതകളിൽ ഒന്പതാം സീഡായ സിന്ധു അയർലൻഡിന്റെ സോഫിയ നോബിളിനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കി (21–7, 21–11). രണ്ടാം റൗണ്ടിൽ കാനഡയുടെ വെൻ സു ഷാങ് ആണ് സിന്ധുവിന്റെ എതിരാളി.
ട്രീസ–ഗായത്രി സഖ്യം വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ സ്‌പെയ്‌നിന്റെ പൗള ലോപസ്–ലൂസിയ റോഡ്രിഗസ് സഖ്യത്തെ തോൽപ്പിച്ചു (21–19, 21–13). പുരുഷ ഡബിൾസിൽ ഹരിഹരൻ അമസ്‌കരുണൻ–എംആർ അർജുൻ സഖ്യവും മുന്നേറി. സാത്വിക്‌സയ്‌രാജ് രങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യത്തിന് രണ്ടാംറൗണ്ടിലേക്ക് ബൈ കിട്ടി.










0 comments