സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സിജെപി ക്യാമ്പയിൻ; ജയ്പൂരിൽ സ്കൂൾ പൊളിച്ചുമാറ്റി സർക്കാർ

ജയ്‌പൂരിലെ ശോചനീയാവസ്ഥയിലുള്ള സ്കൂൾ പൊളിച്ചുനീക്കുന്നു
ജയ്പൂർ: രാജസ്ഥാനിലെ ജയ്‌പൂരിലെ സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സിജെപി നടത്തിയ ക്യാമ്പയിനിന് പിന്നാലെ സ്കൂൾ പൊളിച്ചുമാറ്റി സർക്കാർ. ജയ്പൂരിലെ ബാഗ്രു നിയമസഭാ മണ്ഡലത്തിലെ റാംപുര കൻവർപുര ഗ്രാമത്തിലെ പ്രൈമറി സ്കൂൾ സിജെപി ക്യാമ്പയിനിന് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുകയായിരുന്നു.
സ്കൂളിലെ കെട്ടിടങ്ങളെല്ലാം തകർന്നുവീഴാറായ അവസ്ഥയിലായിരുന്നു. കുട്ടികൾ തൊഴുത്തിനടുത്തുള്ള ഒരു മറച്ചുവട്ടിലിരുന്നാണ് പഠിച്ചുകൊണ്ടിരുന്നത്. ഒരു കുട്ടി സ്കൂൾ തൂത്തുവൃത്തിയാക്കുമ്പോൾ മറ്റൊരു കുട്ടി ഉച്ചഭക്ഷണം തയാറാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഡിസ്ട്രിക്റ്റ് മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റ് (ഡിഎംഎഫ്ടി) ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയും എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 6 ലക്ഷം രൂപയും ഈ സ്കൂളിന് വേണ്ടി അനുവദിച്ചിരുന്നു എന്നാണ് എംഎൽഎ കൈലാഷ് വർമ്മയുടെ വാദം.
എന്നാൽ കുട്ടികളെ നല്ലൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ നടത്താനുള്ള നീക്കം പോലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. സിജെപി ക്യാമ്പയിനോടെ ഈ സ്കൂളിന്റെ അവസ്ഥ രാജ്യത്താകെ ചർച്ചാവിഷയമാകുകയും വലിയ വിമർശനങ്ങൾക്ക് വഴി തെളിക്കുകയും ചെയ്തിരുന്നു. കെട്ടിടം പൊളിച്ചുനീക്കിയ ശേഷം ഉടൻ തന്നെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.









0 comments