എസ്എഫ്ഐ മാർച്ചിന് നേരെയുള്ള പൊലീസ് അതിക്രമം; കോടതിയെ സമീപിക്കാൻ എസ്എഫ്ഐ

പൊലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐയുടെ സെക്രെട്ടറിയറ്റ് മാർച്ച്
തിരുവനന്തപുരം: വന്ദേമാതര വിവാദവുമായി ബന്ധപ്പെട്ട മാർച്ചിലെ സംഘർഷത്തിൽ പ്രകോപനമില്ലാതെ വിദ്യാർത്ഥികളെ ആക്രമിച്ച പൊലീസിനെതിരെ കോടതിയെ സമീപിക്കാൻ എസ്എഫ്ഐ. യാതൊരു കരണവുമില്ലാതെയാണ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്.
രാഷ്ട്രീയവൈര്യത്തോടെ വിദ്യാർത്ഥികളെ ആസൂത്രണം ചെയ്ത് ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകാനാണ് എസ്എഫ്ഐയുടെ തീരുമാനം. എസ്എഫ്ഐ സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിക്കും കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

വൈഷ്ണവിയുടെ കണ്ണിലാണ് പൊലീസ് ലാത്തികൊണ്ട് അടിച്ചത്. ആര്യപ്രസാദിന് ആക്രമണത്തിൽ ബോധം നഷ്ടമായി. സമാധാനപരമായി സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ആദ്യം ജലപീരങ്കി പ്രയോഗിക്കുകയും തുടർന്ന് ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു.
കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകാനാണ് നീക്കം. ദേശീയ കായികദിനാചരണത്തിൽ കേരള സർവകലാശാലയിൽ ആർഎസ്എസ് അജൻഡയനുസരിച്ച് വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം എസ്എഫ്ഐ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.

മതനിരപേക്ഷതയ്‌ക്കുവേണ്ടി തെരുവുയുദ്ധം നയിക്കേണ്ടിവന്നാൽ എസ്എഫ്ഐ അതും ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പറഞ്ഞു.










0 comments