കോംഗോയിൽ എബോള വ്യാപനം രൂക്ഷം; മരണം 3000 കടന്നു

സ്കൂൾ അധ്യയന വർഷത്തിന്റെ ആദ്യ ദിനമായ 2026 സെപ്തംബർ 1 ചൊവ്വാഴ്ച കോംഗോയിലെ ഇറ്റൂരിയിൽ സ്‌കൂളിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന സ്‌കൂൾ ജീവനക്കാരി
ബുനിയ, കോംഗോ: ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടർന്നുകൊണ്ടിരിക്കുന്ന കോംഗോയിലെ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്നതിനിടെ മരണസംഖ്യ 3,000 കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 6,186 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് മാസത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രോഗവ്യാപനം രൂക്ഷമായത്. നിലവിൽ ആറ് പ്രവിശ്യകളിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നോർത്ത് കിവുവിലെ രണ്ട് പുതിയ ആരോഗ്യ മേഖലകളിലും രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണനിരക്ക് മറ്റ് രോഗ ബാധിത മേഖലകളേക്കാൾ കൂടുതലാണ്.
കിഴക്കൻ കോംഗോയിലെ സംഘർഷം, ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം, നിരന്തരം സഞ്ചരിക്കുന്ന ഖനിത്തൊഴിലാളികൾ, പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനങ്ങൾ എന്നിവ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വലിയ വെല്ലുവിളിയാണ്.
യഥാർഥ രോഗബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിയാകാമെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകി. നിരീക്ഷണവും രോഗികളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങളും ഇപ്പോഴും ദുർബലമാണ്.
അതേസമയം, നിലവിലെ ബുന്ദിബുഗ്യോ വൈറസിനെതിരെ അംഗീകൃത വാക്സിനോ ചികിത്സയോ നിലവിലില്ല. മുൻ എബോള വ്യാപനങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ച എർവെബോ വാക്സിൻ മുൻനിര ആരോഗ്യപ്രവർത്തകർക്ക് നൽകുന്നത് സർക്കാർ ആരംഭിച്ചിട്ടുണ്ട്.










0 comments