ഭൂമി വിൽപ്പനയെ ചൊല്ലി മാതാപിതാക്കളെ മർദിച്ചു; രണ്ട് മക്കൾക്കെതിരെ കേസ്

പുണെ: അമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പന നടത്തിയതിനെ ചൊല്ലി 65 കാരനായ അച്ഛനെയും അസുഖബാധിതയായ അമ്മയെയും മക്കൾ മരക്കമ്പുകൾ ഉപയോഗിച്ച് മർദിച്ചതായി പരാതി. പുണെ ജില്ലയിലെ ഇൻദാപൂരിലാണ് സംഭവം.
ആഗസ്ത് 30 ന് വൈകിട്ട് ഗ്രാമത്തിൽ നടക്കാനിറങ്ങിയ തുകാരാം കിസാൻ റാവുത്തിനെയും ഭാര്യ അഞ്ജനയെയും മക്കളായ സഞ്ജയ് റാവുത്തും രാജേന്ദ്ര റാവുത്തും കാറിൽ പിന്തുടർന്നെത്തി ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.
ഭൂമി വിൽപ്പന റദ്ദാക്കിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ തുകാരാമിന്റെ പുറം, മുഖം, തുടകൾ, ഇടത് തോളെല്ല് എന്നിവിടങ്ങളിലും അഞ്ജനയുടെ കൈത്തണ്ടയിലും അരക്കെട്ടിലും പരിക്കേറ്റു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ഇൻദാപൂർ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസികൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അപകടകരമായ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് സഹോദരങ്ങൾക്കെതിരെ കേസെടുത്തു.









0 comments