print edition ഉയരെ പൂജ

പൂജ പരിശീലകയും മുൻ റെക്കോഡുകാരിയുമായ സഹന കുമാരിക്കൊപ്പം
ന്യൂഡൽഹി : പതിനാല് വർഷം പഴക്കമുള്ള റെക്കോഡ് തിരുത്തി പൂജ. വനിതകളുടെ ഹൈജന്പിലാണ് പത്തൊന്പതുകാരി ദേശീയ റെക്കോഡ് തിരുത്തിയത്. ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാന്പ്യൻഷിപ്പിൽ 1.93 മീറ്റർ ഉയരം താണ്ടിയായിരുന്നു പൂജയുടെ നേട്ടം. 2012ൽ സഹന കുമാരി കുറിച്ച 1.92 മീറ്റർ മറികടന്നു.
പരിശീലകനായി സഹനയും ഹോങ്കോങ്ങിൽ ഒപ്പമുണ്ടായിരുന്നു. സ്വർണ നേട്ടത്തോടെ മീറ്റ് റെക്കോഡും പൂജയുടെ പേരിലായി. 1.96 മീറ്ററിലുള്ള ഏഷ്യൻ ജൂനിയർ റെക്കോഡ് തിരുത്താനായില്ല. കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടി. ചാന്പ്യൻഷിപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. പഞ്ചാബ് ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ ഒന്നാം വർഷ ബിപിഇസ് വിദ്യാർഥിയായ പൂജയുടെ ഇൗ സീസണിലെ ആദ്യ ലക്ഷ്യമായിരുന്നു ദേശീയ റെക്കോഡ്. ചാന്പ്യൻഷിപ്പിൽ 1.85 മീറ്ററാണ് ആദ്യം മറികടന്നത്.
തുടർന്ന് 1.89, 1.90 മീറ്ററുകളിൽ ആദ്യ ശ്രമത്തിൽതന്നെ കീഴടക്കി. പിന്നാലെ റെക്കോഡ് ഉയരവും മറികടന്നു. കഴിഞ്ഞ 27 വർഷത്തിനിടയിൽ ഏഷ്യൻ അണ്ടർ 20 വിഭാഗത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. റെക്കോഡ് പൂജ തകർക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. 1.96 മീറ്റർ ഉയരവും അവൾക്ക് മറികടക്കാൻ കഴിയും– മത്സരശേഷം സഹന കുമാരി പറഞ്ഞു. ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയാണ് പൂജ. 5000 മീറ്റർ നടത്തത്തിൽ നിതിൻ ഗുപ്‌തയും ഡിസ്‌കസ് ത്രോയിൽ അമാനത് കാംബോജും ഡെക്കാതലണിൽ രാഹുൽ ജാക്കറും സ്വർണം നേടി.











0 comments