print edition സ്വർണം ഉറപ്പിക്കാൻ ‘ശ്രീ’

ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷയാണ് ലോങ്‌ജമ്പ് താരം എം ശ്രീശങ്കർ. പാലക്കാട് യാക്കര സ്വദേശിയായ ‘ശങ്കു’ ജൂലൈയിൽ നടന്ന ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിൽ 8.09 മീറ്റർ ദൂരം താണ്ടി വെള്ളി നേടിയിരുന്നു. പരിശീലകനായ അച്ഛൻ എസ് മുരളിക്ക് കീഴിൽ മൂന്നാഴ്‌ചയായി ജപ്പാനിൽ പരിശീലനം നടത്തുന്ന ശ്രീശങ്കർ സംസാരിക്കുന്നു.
പ്രതീക്ഷ
ഉറച്ച മെഡൽ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളിയായിരുന്നു. ഇത്തവണ സ്വർണം തന്നെയാണ് ലക്ഷ്യം. 8.20 മീറ്ററിന് മുകളിൽ ചാടിയാൽ മെഡൽ പട്ടികയിലുണ്ടാകും. 8.41 മീറ്ററാണ് മികച്ച ദൂരം. ഇൗ സീസണിൽ 8.38മീറ്റർ താണ്ടി ഏഷ്യൻ റാങ്കിൽ ഒന്നാം സ്ഥാനത്താണ്. ഇൗ വർഷം മാത്രം വിവിധ മത്സരങ്ങളിലായി 25 തവണ എട്ട് മീറ്റർ കടക്കാൻ കഴിഞ്ഞു.
ഒരുക്കം
ഒരുവർഷമായി കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനുമുള്ള ഒരുക്കത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയിലും പോളണ്ടിലും പരിശീലനം നടത്തിയിരുന്നു. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും പ്രത്യേക അനുമതി വാങ്ങി മൂന്നാഴ്‌ച മുമ്പുതന്നെ ജപ്പാനിലെത്തി. 27ന് പ്രാഥമിക റൗണ്ട് മത്സരവും 28ന് ഫൈനലുമാണ്. ജപ്പാനിലെ കാലാവസ്ഥ, ഭക്ഷണം എന്നിവ മനസിലാക്കാൻ സമയം കിട്ടി.
വെല്ലുവിളി
കടുത്ത മത്സരമുണ്ടാകും. ജപ്പാനിൽ നിന്നുള്ള യൂക്കി ഹാഷിയോക്ക, രികു ഇതോ, ചൈനയുടെ ഷി യുഹാവോ, ഉസ്ബെക്കിസ്ഥാൻ താരം അൻവർ അൻവറോവ് എന്നിവർ മികച്ച മത്സരം നടത്താൻ കഴിയുന്നവരാണ്. മത്സര ദിവസത്തെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളും അനുകൂലമാകണം.










0 comments