ബാരേജ് ഷട്ടറുകൾ താഴ്‌ത്തി
ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ക്രമീകരണം ആരംഭിച്ചു

ഭൂതത്താൻകെട്ട് ഡാം
കോതമംഗലം
ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ താഴ്‌ത്തി ജലനിരപ്പ് ക്രമീകരണം ആരംഭിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ താഴ്‌ത്തി ജലനിരപ്പ് ക്രമീകരിച്ചത്. മഴക്കാല ആരംഭമായ ജൂണ്‍ മാസത്തിൽ തുറക്കുന്ന ബാരേജ് ഷട്ടറുകള്‍ ഡിസംബര്‍-, ജനുവരി മാസങ്ങളോടെ അടക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ മഴയിലുണ്ടായ ഗണ്യമായ കുറവ് നേരത്തെ ഷട്ടർ താഴ്‌ത്താൻ ഇടയാക്കിയത്. ഡാമിന്റെ് മൂന്ന് ഷട്ടറുകളൊഴികെയുള്ളവയാണ് അടച്ചിരിക്കുന്നത്.
ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിസര്‍വോയറിലെ ജലനിരപ്പ് 31 മീറ്ററായാണ് നിലനിറുത്തിയിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പ് താഴ്‌ന്നത് കാരണം കീരമ്പാറയിലേയും കവളങ്ങാടിലേയും കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം മുടങ്ങുന്ന സാഹചര്യത്തിൽ വാട്ടര്‍ അതോറിറ്റിയുടെ ആവശ്യപ്രകാരം ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു. എന്നാല്‍ പെരിയാർവാലി കനാലുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ജലനിരപ്പ് 34 മീറ്റര്‍ ആക്കിയാല്‍ മാത്രമെ കനാലുകളിലേക്ക് വെളളം ഒഴുക്കാന്‍ കഴിയുകയുള്ളു. മഴയുടെ കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കുടിവെളള സ്രോതസുകളും വറ്റിത്തുടങ്ങി. ഈ സാഹചര്യത്തില്‍ കനാലുകള്‍ തുറക്കണമെന്ന ആവശ്യം വിവിധ പ്രദേശങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
ആവശ്യം ശക്തമായാല്‍ പരിഗണിക്കേണ്ടിവരുമെന്നാണ് അധികൃതരുടെ നിലപാട്. എന്നാല്‍ കനാലുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ ഇതുവരെയും ആരംഭിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്.










0 comments