വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനന്റൽ ടൂർ; ലോങ്ങ് ജമ്പിൽ ആൻസി സോജന് സ്വർണം

ഭുവനേശ്വർ: വേൾഡ് അത്‌ലറ്റിക്സ് കോണ്ടിനന്റൽ ടൂർ സിൽവർ മീറ്റിൽ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയ്ക്ക് തകർപ്പൻ നേട്ടം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം ആൻസി സോജൻ എടപ്പിള്ളി 6.71 മീറ്റർ ചാടി സ്വർണം സ്വന്തമാക്കി. ഉത്തർപ്രദേശിൽനിന്നുള്ള ഷൈലി സിംഗ് 6.56 മീറ്ററോടെ വെള്ളിയും ലക്ഷദ്വീപ് താരം മുബ്സിന മുഹമ്മദ് 6.31 മീറ്ററോടെ വെങ്കലവും സ്വന്തമാക്കി.
2001 മാർച്ച് 1ന് തൃശൂരിൽ ജനിച്ച ആൻസി സോജൻ ഇന്ത്യൻ അത്‌ലറ്റിക്സിലെ ശ്രദ്ധേയ ലോംഗ് ജമ്പ് താരമാണ്. ഇന്ത്യൻ നാവികസേനയിൽ ചീഫ് പെറ്റി ഓഫീസറായും സേവനമനുഷ്ഠിക്കുന്ന ആൻസി ലോംഗ് ജമ്പിലാണ് പ്രധാനമായും മത്സരിക്കുന്നത്.
ആൻസിയുടെ വ്യക്തിഗത മികച്ച പ്രകടനം 6.88 മീറ്ററാണ്. ഭുവനേശ്വറിൽ 2026 ൽ നേടിയ ഈ ദൂരം ഇന്ത്യയുടെ ദേശീയ റെക്കോർഡായും രേഖപ്പെടുത്തിയിട്ടുണ്ട്.
കരിയറിൽ ഇതിനകം മറ്റ് പ്രധാന അന്താരാഷ്ട്ര മെഡലുകളും ആൻസി സ്വന്തമാക്കിയിട്ടുണ്ട്. 2022 ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിലും 2025 ഗുമി ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ലോംഗ് ജമ്പിൽ വെള്ളി നേടിയ താരം, 2026 ടിയാൻജിൻ ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.
ഇത്തവണ ഭുവനേശ്വറിൽ സ്വർണം നേടിയതോടെ ആൻസിയുടെ മെഡൽ പട്ടികയിലേക്ക് മറ്റൊരു പ്രധാന നേട്ടം കൂടി ചേർന്നു. ഇന്ത്യയ്ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ഒരുമിച്ച് നേടിക്കൊടുത്ത പ്രകടനവും മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായി.










0 comments