ടൈറ്റിൽ സ്പോൺസർഷിപ്പിന് ആളെകിട്ടാനില്ല; ബിസിസിഐ ചർച്ചകൾ തുടരുന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹോം അന്താരാഷ്ട്ര മത്സരങ്ങളുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾക്കായുള്ള ബിഡ്ഡിംഗ് നടപടിയിൽ കാര്യമായ താൽപര്യം പ്രകടിപ്പിക്കാതെ കമ്പനികൾ. ബിസിസിഐ ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് ഓഗസ്റ്റ് 13 ന് ആയിരുന്നു. എന്നാൽ ലഭിച്ച ബിഡുകൾ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്നാണ് വിവരം.
സാധ്യതയുള്ള കമ്പനികളുമായി ബിസിസിഐ ചർച്ചകൾ തുടരുകയാണ്. ഗൂഗിൾ ജെമിനി, സ്പിന്നി, എസ്ബിഐ ലൈഫ് തുടങ്ങിയ ബ്രാൻഡുകൾ പരിഗണനയിലുണ്ടെന്നാണ് സൂചന. ഒരു മത്സരത്തിന് 4.85 കോടി രൂപയാണ് ബിസിസിഐ നിശ്ചയിച്ച അടിസ്ഥാന വില. നിലവിലെ സ്പോൺസറായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നൽകുന്ന 4.2 കോടി രൂപയേക്കാൾ ഏകദേശം 15.5 ശതമാനം കൂടുതലാണിത്.
പുതിയ കരാർ രണ്ട് വർഷത്തേക്കാണ്. 2028 മാർച്ച് 31 വരെ നീളുന്ന കാലയളവിൽ ഏകദേശം 35 ഹോം അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടും. 10 ടെസ്റ്റുകളും 12 ഏകദിനങ്ങളും 13 ട്വന്റി 20 മത്സരങ്ങളുമാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന വിലയ്ക്ക് തന്നെ പുതിയ സ്പോൺസറെ ലഭിച്ചാൽ രണ്ട് വർഷം കൊണ്ട് ബിസിസിഐയ്ക്ക് കുറഞ്ഞത് 171 കോടി രൂപ വരുമാനം ലഭിക്കും. അതേസമയം, ടൈറ്റിൽ സ്പോൺസറിനൊപ്പം അസോസിയേറ്റ് പാർട്ണർ അവകാശങ്ങൾക്കായും ബിസിസിഐ പ്രത്യേക ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.









0 comments