പാലത്തായി പീഡന കേസ്: പത്മരാജന് ജാമ്യം നൽകിയത് വിചാരണ കോടതി തള്ളിയ വാദങ്ങൾ പരിഗണിച്ച്

പത്മരാജന്‍
സ്വന്തം ലേഖകൻ
Published on Aug 22, 2026, 10:48 PM | 1 min read
തലശേരി: പാലത്തായി പീഡന കേസിൽ ജീവിതാവസാനംവരെയുള്ള ശിക്ഷ മരവിപ്പിച്ച് ബിജെപി നേതാവ് പാനൂർ കടവത്തൂരിലെ പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് വിചാരണ കോടതി തള്ളിയ വാദങ്ങൾ പരിഗണിച്ച്. തലശേരി പോക്‌സോ കോടതിയിൽ പ്രതിഭാഗം ഉന്നയിച്ച അതേ വാദങ്ങളാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലും ആവർത്തിച്ചത്. മൂന്നുദിവസം തുടർച്ചയായി നടത്തിയ ഇരയുടെ നൂറിലേറെ പേജുള്ള മൊഴി ഹൈക്കോടതിയുടെ മുന്നിലെത്തിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ്–ബിജെപി രാഷ്ടീയ ഡീലാണ് പ്രോസിക്യൂഷൻ നിലപാടിലും തെളിഞ്ഞത്.
പീഡന കേസിൽ വധശിക്ഷക്കും ജീവിതാന്ത്യംവരെ തടവിനും ശിക്ഷിക്കപ്പെട്ട എത്രയോപേർ കേരളത്തിലെ ജയിലുകളിലുണ്ട്. അവരിൽ ഒരാൾ മാത്രമാണ് ബിജെപി നേതാവ് പത്മരാജൻ. ശിക്ഷിക്കപ്പെട്ട മറ്റ് പീഡനവീരന്മാരുടെ ജാമ്യഹർജിയിൽ കാണാത്ത എന്ത് താൽപര്യമാണ് ബിജെപി നേതാവിനുള്ളതെന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത പ്രോസിക്യൂഷനും സർക്കാരിനുമുണ്ട്. നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി സംശയാതീതമായി തെളിഞ്ഞതിനാലാണ് പ്രതിക്ക് ജീവിതാവസനംവരെ തടവ് ശിക്ഷ വിചാരണ കോടതി വിധിച്ചത്.
തെളിവുകളും സാക്ഷിമൊഴികളും കൃത്യമായി വിചാരണ കോടതിയിൽ എത്തിക്കാൻ എൽഡിഎഫ് ഭരണകാലത്ത് പ്രോസിക്യൂഷന് കഴിഞ്ഞതിന്റെകൂടി ഫലമായിരുന്നു വിചാരണ കോടതി വിധി. ഭരണമാറ്റത്തോടെ പീഡന കേസ് പ്രതിയെ ജാമ്യത്തിലിറക്കാൻ പ്രോസിക്യൂഷൻതന്നെ മുന്നിട്ടിറങ്ങി. ജാമ്യഹർജി നിശ്ചയിച്ചതിലും നേരത്തെയാക്കി ലിസ്റ്റ് ചെയ്തത് മുതൽ ഒത്തുകളി പ്രകടം. എൽഡിഎഫ് ഭരണകാലത്ത് പാലത്തായി കേസിനെ രാഷ്ട്രീയ ആയുധമാക്കിയവരാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും. പീഡനക്കേസ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ഉത്തരം മുട്ടിയ അവസ്ഥയിലാണ് യുഡിഎഫ്.








0 comments