കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ വനത്തിൽ കുഴിച്ചിട്ട നിലയിൽ

സെറൈകെല: ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാപ്ച ഫുട്ബോൾ ഗ്രൗണ്ടിന് സമീപത്തെ വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓഗസ്റ്റ് 13 മുതൽ ഇവരെ കാണാനില്ലായിരുന്നു.
കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ശനിയാഴ്ചയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. രാഹുൽ ഹാൻസ്ഡ, തപൻ പ്രധാൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ഓഗസ്റ്റ് 20ന് കുടുംബങ്ങൾ കന്ദ്ര പൊലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകി. ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരിക്കാമെന്ന സംശയവും കുടുംബങ്ങൾ പൊലീസിനെ അറിയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രവീന്ദ്ര മർദി, ഫുൽചന്ദ് ഹാൻസ്ഡ എന്നിവരെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച വനമേഖലയിൽ പൊലീസ് തിരച്ചിൽ നടത്തിയത്. തുടർന്നാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചനയെന്ന് കന്ദ്ര പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിനോദ് കുമാർ മുർമു പറഞ്ഞു. ഇരുവരെയും ക്രൂരമായി മർദിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണതായാണ് പ്രാഥമിക വിവരം. മരണം സംഭവിച്ചതിന് പിന്നാലെ പിടിയിലാകുമെന്ന് ഭയന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹങ്ങൾ വനത്തിൽ കുഴിച്ചിട്ടതായും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിൽ പേരുകൾ പുറത്തുവന്ന മറ്റ് ചിലർ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments