ad
Deshabhimani

ആനന്ദിൽ നിന്ന് പ്രഗ്നാനന്ദയിലേക്ക്; ലോക ചെസിൽ ഇന്ത്യയുടെ കുതിപ്പ്

Pragyaanandha

പ്രഗ്നാനന്ദ| Photo: PTI

വെബ് ഡെസ്ക്

Published on Aug 28, 2026, 11:11 AM | 2 min read

ന്യൂഡൽഹി : വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യൻ ചെസിന്റെ തലപ്പത്തേക്ക് എത്തിയിരിക്കുകയാണ് ആർ പ്രഗ്നാനന്ദ. ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി തുടങ്ങിയ ജനപ്രിയ കായിക ഇനങ്ങളുടെ പിന്നിൽ പലപ്പോഴും ഒതുങ്ങിപ്പോയ ചെസിന് ആനന്ദിന്റെ നേട്ടങ്ങളോടെയാണ് രാജ്യത്ത് കൂടുതൽ പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. ലോക ഒന്നാം നമ്പർ താരമായും അഞ്ച് തവണ ലോക ചാമ്പ്യനായും ആനന്ദ് ഉയർന്നപ്പോൾ ചെസിനോടുള്ള സമീപനത്തിലും മാറ്റമുണ്ടായി. ഇന്ന് ആ പാതയിലൂടെ പ്രഗ്നാനന്ദ മുന്നേറുമ്പോൾ ഇന്ത്യൻ ചെസിന്റെ പ്രതീക്ഷകളും കൂടുതൽ ഉയരുകയാണ്.


ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി എന്നിവയ്ക്കൊപ്പം തന്നെ ചെസ്സും സ്ഥാനം പിടിച്ചിരിക്കുന്നു. ചെസിനും കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യമാണ് രാജ്യത്ത് വളർന്നുവരുന്നത്. മാഗ്നസ് കാൾസനെപ്പോലുള്ള ലോകത്തെ ഒന്നാം നമ്പർ താരങ്ങൾക്കൊപ്പം മത്സരിച്ച് ലോക ചെസിൽ കൂടുതൽ മുന്നേറ്റങ്ങളിൽ ഏതാണ് ആകുമെന്നാണ് പ്രതീക്ഷ.


പ്രഗ്നാനന്ദയ്ക്കു പുറമെ പെന്താല ഹരികൃഷ്ണ, വിദിത് ഗുജ്രാത്തി, കൊനേരു ഹംപി, ഹരിക ദ്രോണവള്ളി, ഗുകേഷ് ഡി, അർജ‍ുൻ എരിഗെയ്സി, നിഹാൽ സരിൻ, വൈശാലി എന്നിവർ ഇന്ത്യൻ ചെസിന്റെ പുതിയ മുഖങ്ങളാകുകയാണ്. ആനന്ദ് തുടങ്ങിവെച്ച ഇന്ത്യൻ ചെസിന്റെ മുന്നേറ്റം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ശേഷിയുള്ള താരമായാണ് പ്രഗ്നാനന്ദയെ വിലയിരുത്തുന്നത്.


ഫാബിയാനോ കരുവാനയെ 15-13ന് തോൽപ്പിച്ച് ഗ്രാൻഡ് ചെസ് ടൂർ ഫൈനൽ കിരീടം സ്വന്തമാക്കിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി പ്രഗ്നാനന്ദ ചരിത്രം കുറിച്ചു. ആറ് പോയിന്റ് പിന്നിൽ നിന്ന ശേഷമുള്ള തകർപ്പൻ തിരിച്ചുവരവിലൂടെയാണ് താരം കിരീടം സ്വന്തമാക്കിയത്. 2 ലക്ഷം ഡോളറാണ് സമ്മാനത്തുക.


ചെറുപ്പത്തിൽ തന്നെ ചെസിൽ മികവ് തെളിയിച്ച താരമാണ് പ്രഗ്നാനന്ദ. 2018ൽ ഗ്രാൻഡ്‌മാസ്റ്റർ പദവി സ്വന്തമാക്കിയ താരം 2022ൽ അന്നത്തെ ലോക ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. 2023ലെ ലോകകപ്പിൽ റണ്ണറപ്പായതും കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്.


2026 പ്രഗ്നാനന്ദയുടെ കരിയറിലെ ശ്രദ്ധേയ വർഷമാണ്. ജൂണിൽ നോർവേ ചെസ് കിരീടം നേടിയ താരം ആഗസ്തിൽ സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടവും സ്വന്തമാക്കി. ഇപ്പോഴിതാ ഗ്രാൻഡ് ചെസ് ടൂർ ഫൈനലിലും കിരീടം നേടിയതോടെ ഈ വർഷം മൂന്ന് പ്രധാന കിരീടനേട്ടങ്ങളാണ് പ്രഗ്നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.


ഗ്രാൻഡ് ചെസ് ടൂർ ഫൈനലിൽ ക്ലാസിക്കൽ മത്സരങ്ങൾക്ക് ശേഷം കരുവാന 9-3ന് മുന്നിലായിരുന്നു. ആറ് പോയിന്റ് പിന്നിലായിരുന്ന പ്രഗ്നാനന്ദ റാപ്പിഡിലെ രണ്ട് മത്സരങ്ങളും ജയിച്ച് ലീഡ് തിരിച്ചുപിടിച്ചു. തുടർന്ന് ബ്ലിറ്റ്സിൽ കരുവാനയെ ഒപ്പത്തിനൊപ്പം പിടിച്ചുനിർത്തിയാണ് 15-13ന്റെ മൊത്തം സ്കോറിൽ പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്.


ആനന്ദിൽ തുടങ്ങി പുതിയ തലമുറയിലേക്ക് ഇന്ത്യൻ ചെസിനെ ലോകത്തിന്റെ മുൻനിരയിലെത്തിച്ച ഇതിഹാസ താരമാണ് വിശ്വനാഥൻ ആനന്ദ്. ഇന്ത്യയുടെ ആദ്യ ഗ്രാൻഡ്‌മാസ്റ്ററായ ആനന്ദ് പിന്നീട് അഞ്ച് തവണ ലോക ചാമ്പ്യനായി. 1988ലാണ് ആനന്ദ് ഇന്ത്യയുടെ ആദ്യ ഗ്രാൻഡ്‌മാസ്റ്ററായത്.


ആനന്ദിന് പിന്നാലെ പെന്താല ഹരികൃഷ്ണ, വിദിത് ഗുജ്രാത്തി തുടങ്ങിയ താരങ്ങൾ ഇന്ത്യൻ പുരുഷ ചെസിന്റെ കരുത്ത് ഉയർത്തി. വനിതാ ചെസിൽ കൊനേരു ഹംപി, ഹരിക ദ്രോണവള്ളി തുടങ്ങിയവരും രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കി.


ഇന്നത്തെ തലമുറയിൽ ലോക ചാമ്പ്യൻ ഗുകേഷ് ഡി, അർജ‍ുൻ എരിഗെയ്സി, പ്രഗ്നാനന്ദ, വിദിത് വിദിത് ഗുജ്രാത്തി, നിഹാൽ സരിൻ തുടങ്ങിയവർ ലോക ചെസിലെ പ്രധാന താരങ്ങളാണ്. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഗ്രാൻഡ്‌മാസ്റ്ററാണ്. പ്രഗ്നാനന്ദയും വൈശാലിയും ഗ്രാൻഡ്‌മാസ്റ്റർ പദവി നേടിയ ആദ്യ സഹോദര-സഹോദരി ജോഡിയാണ്.


ആനന്ദ് ലോക ചെസിൽ ഇന്ത്യയ്ക്ക് അടിത്തറ പാകിയെങ്കിൽ, ഗുകേഷ്, അർജുൻ, പ്രഗ്നാനന്ദ തുടങ്ങിയ പുതിയ തലമുറ ആ പാരമ്പര്യം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ്. 2026ലെ തുടർച്ചയായ വലിയ നേട്ടങ്ങളിലൂടെ പ്രഗ്നാനന്ദയും ഇന്ത്യൻ ചെസിന്റെ പുതിയ അധ്യായത്തിലെ പ്രധാന താരമായി മാറിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home