മാധ്യമവേട്ട
print edition സതീശൻ പയറ്റിയത് മോദി സ്റ്റൈൽ

ന്യൂഡൽഹി: വി ഡി സതീശന്റെ പൊലീസ് റിപ്പോർട്ടർ ചാനലിന്റെ വാര്‍ത്താമുറിയില്‍ നടത്തിയ റെയ്‌ഡ് ന്യൂസ്‌ക്ലിക്ക്, ദി വയർ, ബിബിസി തുടങ്ങിയ മാധ്യമ ഓഫീസുകളിൽ മോദിയുടെ പൊലീസും കേന്ദ്രഏജൻസികളും നടത്തിയ അതിക്രമങ്ങളുടെ തനിയാവർത്തനം.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്‌തതിന്റെ പേരിലാണ് ന്യൂസ്‌ക്ലിക്ക് വാർത്താ പോർട്ടലിനെയും സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്‌തയെയും ഡൽഹി പൊലീസ് സ്‌പെഷൽ സെൽ കേസിൽ കുടുക്കാൻ ശ്രമിച്ചത്. 2023 ഒക്‌ടോബർ മൂന്നിന് പുലർച്ചെ സ്‌പെഷൽ സെൽ ഉദ്യോഗസ്ഥർ ന്യൂസ്‌ക്ലിക്ക് ഓഫീസിലും പ്രബിർ പുർകായസ്‌തയുടെ വീട്ടിലും മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിലും ഒരേ സമയം റെയ്‌ഡ് നടത്തി.
ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌കുകൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. നിരവധി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. 2021 ഫെബ്രുവരിയിൽ പുർകായസ്‌തയുടെ വീട്ടിൽ ഇഡി 113 മണിക്കൂർ നീണ്ട റെയ്‌ഡ് നടത്തി. 2021ലെ ഇഡി റെയ്‌ഡ് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന്റെ പേരിലും 2023ലെ സ്‌പെഷൽ സെൽ റെയ്‌ഡ് ചൈനീസ് അനുകൂല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ആരോപണത്തിലുമായിരുന്നു. 2023 ഒക്‌ടോബർ മൂന്നിന് യുഎപിഎ ചുമത്തി പുർകായസ്‌തയെ അറസ്റ്റ് ചെയ്‌തു. എന്നാൽ, 2023ൽ ഡൽഹി ഹൈക്കോടതി ന്യൂസ് ക്ലിക്കിന് എതിരായ ഇഡി നടപടികൾ റദ്ദാക്കി. 2024 മേയിൽ അറസ്റ്റും റിമാൻഡും നിയവിരുദ്ധമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി പുർകായസ്‌തയെ മോചിപ്പിക്കാനും ഉത്തരവിട്ടു.
2022 ഒക്‌ടോബറിൽ ബിജെപിയുടെ ഐടി വിഭാഗം തലവൻ അമിത് മാളവ്യയുടെ പരാതിയിലാണ് ഡൽഹി ക്രൈംബ്രാഞ്ച് ‘ദി വയർ’ ന്യൂസ് പോർട്ടൽ ഓഫീസിൽ റെയ്‌ഡ് നടത്തിയത്. സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, സിദ്ധാർഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജാഹ്‌നവി സെൻ എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടത്തി. ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഐ പാഡുകൾ, ഹാർഡ് ഡിസ്‌ക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
2023 ഫെബ്രുവരിയിൽ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ട റെയ്‌ഡും മാധ്യമവേട്ടയുടെ ഉദാഹരണം. ബിബിസി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത് ആഴ്‌ചകൾക്കുള്ളിലാണ് റെയ്‌ഡ് നടന്നത്.









0 comments