ഫിറ്റ്നസ് പരിശോധന
ഓട്ടോമേറ്റഡ് കൊള്ള

ഓട്ടോമേറ്റഡ് കൊള്ള

സ്വന്തം ലേഖകൻ
Published on Sep 17, 2026, 02:05 AM | 1 min read
ആലപ്പുഴ
വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് ഓട്ടോമേറ്റഡ് സംവിധാനം ഏർപ്പെടുത്തിയതിന്റെ പേരിൽ നടക്കുന്നത് കൊള്ളയടിയെന്ന് ഓട്ടോ–ടാക്‌സി ഉടമകൾ. മോട്ടോർ വാഹന നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നടത്തിയിരുന്ന പരിശോധനാക്രമം ഇല്ലാതാക്കി പുറംകരാർ നൽകിയതിനെ തുടർന്ന് വലിയ ഫീസ് ആണ് പരിശോധനയ്‌ക്ക് നൽകേണ്ടി വരുന്നത്. പഴക്കമുള്ള വാഹനങ്ങളിലെ ചെറിയ പ്രശ്‌നങ്ങൾ പോലും ഫിറ്റ്‌നസ് ലഭിക്കാതിരിക്കാൻ കാരണമാകും. ഇതിനെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. ഒരു ഓട്ടോറിക്ഷ ആദ്യതവണ പരിശോധിക്കാൻ എത്തിക്കുന്പോൾ ഫീസ് ഇൗടാക്കുന്നത് 1110 രൂപയാണ്. ആദ്യ തവണ പരിശോധനയിൽ പരാജയപ്പെട്ടാൽ തുടർന്ന് വരുന്ന രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമുള്ള പരിശോധനകൾക്ക് 900 രൂപയാണ് ഫീസ്. വലിയ വാഹനങ്ങൾക്ക് ഫീസ് കൂടുതൽ വരും. മൂന്നാമത്തെ തവണയും വാഹനത്തിന് ഫിറ്റ്‌നസ് ലഭിച്ചില്ലെങ്കിൽ പിന്നെ അവസരമില്ല. വാഹനം പൊളിച്ച് വിൽക്കുകയേ നിവൃത്തിയുള്ളൂ. ഇതാണ് ഓട്ടോ–ടാക്‌സി ഉടമകളെ ബുദ്ധിമുട്ടിലാക്കുന്നത്. ഉപജീവനം മുട്ടുന്ന അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നതെന്ന് ഉടമകൾ പറഞ്ഞു. ഇത് കൂടാതെയാണ് ജിഎസ്‌ടിയുടെ പേരിലുള്ള കൊള്ള. ഒരുതവണ പരിശോധനയ്‌ക്ക് ചെറിയ വാഹനങ്ങൾക്ക് 300 രൂപയോളമാണ് ജിഎസ്‌ടി നൽകേണ്ടത്. ഇനി പരിശോധന കഴിഞ്ഞ് ഫിറ്റ്‌നസ് ലഭിച്ചാലും ദുരിതം അവസാനിക്കുന്നില്ല. ആർടിഒമാർക്ക് സ്‌റ്റാൻഡ് ചെക്കിങ്ങിന് അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. ഇവിടെ നടക്കുന്ന പരിശോധനയുടെ ദുരിതവും ഓട്ടോ–ടാക്‌സി ഉടമകൾ പേറേണ്ടി വരും. -- ഫിറ്റ്‌നസ് പരിശോധനാ കേന്ദ്രം നൂറനാട്ടേക്ക് മാറ്റിക്കൊണ്ട് അടുത്തിടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ഇതിന് ശേഷം ആർടിഒ ഓഫീസുകളിൽ പരിശോധനയ്‌ക്കുള്ള ഫീസ് സ്വീകരിക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ അടൂർ മുതൽ ആലപ്പുഴ ജില്ലയിലെ അരൂർ വരെയുള്ള വാഹനങ്ങൾ നൂറനാട്ടേക്കാണ് ഇനി പരിശോധനയ്‌ക്ക് കൊണ്ടുചെല്ലേണ്ടേത്. കേന്ദ്രത്തിലെ തിരക്കും പ്രശ്‌നമാകും. ഫിറ്റ്‌നസ് ലഭിച്ചില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കില്ല. ലോറി–ബസ് ഉടമകളും പുതിയ പരിശോധന സംവിധാനത്തിനെതിരെ രംഗത്തുവന്നു.









0 comments