print edition അഖിലേന്ത്യാ സർവകലാശാല മീറ്റ്: യുവട്രാക്കിന് നാളെ ജീവൻ

അഖിലേന്ത്യാ അന്തർ സർവകലാശാല മീറ്റിൽ പങ്കെടുക്കുന്ന എം ജി സർവകലാശാല അത്ലീറ്റുകൾ മൂഢബിദ്രിയിൽ പരിശീലനത്തിൽ
പ്രദീപ് ഗോപാൽ
Published on Jan 11, 2026, 12:10 AM | 1 min read
അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌സിന് നാളെ തുടക്കം. കർണാടകയിൽ മംഗലാപുരത്തിനടുത്ത് മൂ--ഢബിദ്രിയിലെ സ്വരാജ് മൈതാനമാണ് 85–ാം പതിപ്പിന്റെ വേദി. രാജ്യത്തെ 315 സർവകലാശാലകളിൽനിന്നായി നാലായിരത്തിൽപ്പരം കായിക താരങ്ങൾ പങ്കെടുക്കും. ആകെ 47 ഇനങ്ങളിലാണ് മത്സരം.
ബംഗളൂരുവിലെ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസും ആൽവാസ് കോളേജും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. മംഗളൂരു സർവകലാശാലയാണ് നിലവിലെ ചാന്പ്യൻമാർ. ഭുവനേശ്വറിൽ നടന്ന കഴിഞ്ഞ പതിപ്പിൽ 121 പോയിന്റ് നേടിയാണ് മംഗളൂരു ഓവറോൾ ചാന്പ്യൻമാരായത്. അഞ്ച് ദിവസം നീളുന്ന മീറ്റിന്റെ ആദ്യദിനം രണ്ട് ഫൈനലുകൾ നടക്കും.
പുരുഷ, വനിതാ വിഭാഗങ്ങളിൽ പതിനായിരം മീറ്റർ നടത്തം മത്സരത്തോടെയാണ് മീറ്റ് ആരംഭിക്കുക. വൈകിട്ടാണ് ഉദ്‌ഘാടന ചടങ്ങുകൾ. മീറ്റിലെ വേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്റർ മത്സരങ്ങൾ രണ്ടാംദിനം നടക്കും. കേരളത്തിൽനിന്നുള്ള സർവകലാശാല ടീമുകൾ പരിശീലനം ആരംഭിച്ചു. കലിക്കറ്റ്, എംജി, കണ്ണൂർ, കേരള സർവകലാശാലകൾ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.










0 comments