ad
Deshabhimani

സ്റ്റേഡിയങ്ങൾക്ക് മുകളിൽ ഡ്രോൺ പറത്തിയാൽ കടുത്ത നടപടി; ലോകകപ്പിൽ കനത്ത സുരക്ഷ ശക്തമാക്കി അമേരിക്ക

drone in wc

Photo Credit:AP

വെബ് ഡെസ്ക്

Published on Jun 10, 2026, 10:02 AM | 2 min read

വാഷിഗ്ടൺ: സ്റ്റേഡിയങ്ങൾക്ക് മുകളിലൂടെ ഡ്രോണുകൾ പറക്കുന്നത് സാധാരണക്കാർക്ക് കേവലം ഒരു ശല്യമായി തോന്നാമെങ്കിലും, സുരക്ഷാ ഏജൻസികൾ ദീർഘകാലമായി ഇതിനെ സർവ നാശത്തിനുള്ള ഒരു മാരകായുധമായിട്ടാണ് വിലയിരുത്തുന്നത്.


ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് യുഎസിൽ ഒരുക്കിയിരിക്കുന്നത്.


അമേരിക്കയിലെ 11 നഗരങ്ങളിലായി നടക്കുന്ന 78 മത്സരങ്ങളിലും സ്റ്റേഡിയങ്ങൾക്ക് മുകളിലോ സമീപത്തോ ഡ്രോണുകൾ പറത്തുന്നതിന് പൂർണ്ണ വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.


സൂപ്പർ ബോൾ പോലുള്ള വലിയ കായിക മാമാങ്കങ്ങളിൽ ഉപയോഗിച്ചിരുന്നതിനേക്കാൾ അത്യാധുനികമായ ഡ്രോൺ പ്രതിരോധ സംവിധാനങ്ങളാണ് ഇത്തവണ അധികൃതർ സജ്ജമാക്കിയിരിക്കുന്നത്.


സംശയാസ്പദമായ രീതിയിൽ കാണുന്ന ഡ്രോണുകളെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നിർവീര്യമാക്കാനോ വെടിവെച്ചിടാനോ ഉള്ള വിപുലമായ അധികാരം യുഎസ് കോൺഗ്രസ് ഇവിടുത്തെ നിയമപാലകർക്ക് നൽകിയിട്ടുണ്ട്.


"യുക്രെയ്ൻ യുദ്ധം ഡ്രോൺ സാങ്കേതികവിദ്യയുടെ യഥാർത്ഥ പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. എന്റെ ഉറക്കം കെടുത്തുന്ന ഒരേയൊരു ഭീഷണി ഈ ഡ്രോണുകൾ തന്നെയാണ്," ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ജെസീക്ക ടിഷ് പറഞ്ഞു.


ഭീഷണിയെ ഗൗരവമായി കണ്ട് അധികൃതർ


ഭീഷണിയുയർത്തുന്ന ഡ്രോണുകളെ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ നിയന്ത്രണത്തിലാക്കാനും ആവശ്യമെങ്കിൽ വെടിവെച്ചിടാനും കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാന-പ്രാദേശിക പോലീസ് വിഭാഗങ്ങൾക്ക് യുഎസ് കോൺഗ്രസ് അനുമതി നൽകിയത്. എന്നിരുന്നാലും ഡ്രോണുകളെ ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ പ്രവർത്തനരഹിതമാക്കി സുരക്ഷിതമായി താഴെയിറക്കുന്നതിനാണ് മുൻഗണന നൽകുക.


ലോകകപ്പ് മത്സരങ്ങളും ഫാൻ ഇവന്റുകളും നടക്കുന്ന സ്റ്റേഡിങ്ങൾക്ക് മുകളിലുള്ള വ്യോമപാത ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശനമായി നിയന്ത്രിക്കും. നിയമം ലംഘിക്കുന്നവർക്ക് 1,00,000 ഡോളർ വരെ പിഴ ചുമത്തുകയും ഡ്രോണുകൾ കണ്ടുകെട്ടുകയും ചെയ്യും.


കൂടാതെ സ്റ്റേഡിയങ്ങളുടെ മൂന്ന് മൈൽ പരിധിക്കുള്ളിൽ ഡ്രോൺ പറത്തിയാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി കടുത്ത നടപടികൾ സ്വീകരിക്കും. എന്നാൽ ഇത്തരം പിഴകൾ ഒരു ഭീകരവാദിയെ തടയാൻ പര്യാപ്തമല്ലെന്ന് അധികൃതർക്കറിയാം.


ഡ്രോണുകളെ വേഗത്തിൽ തിരിച്ചറിയാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും ആവശ്യമായ സാങ്കേതികവിദ്യകൾക്കായി എഫ്ബിഐ കഴിഞ്ഞ ഏഴ് വർഷമായി വലിയ നിക്ഷേപമാണ് നടത്തുന്നത്.


ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന എല്ലാ നഗരങ്ങളിലെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അപകടകരമായ ഡ്രോണുകളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള പ്രത്യേക പരിശീലനവും എഫ്ബിഐ നൽകിയിട്ടുണ്ട്.


മെക്സിക്കൻ അതിർത്തിയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള കൗണ്ടർ-ഡ്രോൺ ലേസർ സംവിധാനങ്ങൾ യുഎസ് സൈന്യത്തിന്റെ പക്കലുണ്ടെങ്കിലും, അവ ലോകകപ്പ് വേളയിൽ ഉപയോഗിക്കാൻ എഫ്ബിഐ പദ്ധതിയിടുന്നില്ല.


വലിയ നഗരങ്ങൾക്ക് മുകളിൽ വെച്ച് ഡ്രോണുകൾ വെടിവെച്ചിട്ടാൽ അതിന്റെ അവശിഷ്ടങ്ങൾ ജനക്കൂട്ടത്തിന് മേൽ വീണ് വലിയ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്.


അതിവേഗം മാറുന്ന സാങ്കേതികവിദ്യ


സംശയാസ്പദമായ ഡ്രോണുകളുടെ സിഗ്നലുകൾ ജാം ചെയ്യാനും അവ സുരക്ഷിതമായി നിലത്തിറക്കാനുമുള്ള സംവിധാനങ്ങൾക്കായി യുഎസ് സർക്കാർ വൻ തുക നിക്ഷേപിച്ചിട്ടുണ്ട്.


ലോകകപ്പ് മത്സരങ്ങളുടെയും അമേരിക്കയുടെ 250-ാം ജന്മദിന ആഘോഷങ്ങളുടെയും സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾക്ക് 250 മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.


അടുത്തിടെ മിയാമിയിൽ നടന്ന ഫോർമുല 1 റേസിംഗിനിടെ എട്ട് ഡ്രോണുകളും, മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെന്റിനിടെ നോ-ഫ്ലൈ സോണിൽ പ്രവേശിച്ച 12 ഡ്രോണുകളും വിജയകരമായി താഴെയിറക്കാൻ കഴിഞ്ഞതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി.


എന്നാൽ അതിവേഗം വികസിക്കുന്ന ഡ്രോൺ സാങ്കേതികവിദ്യയേക്കാൾ സുരക്ഷാ സംവിധാനങ്ങൾ ഇപ്പോഴും അല്പം പിന്നിലാണെന്നും അദ്ദേഹം സമ്മതിച്ചു.


തീവ്രവാദികൾക്കോ മറ്റ് ശത്രുരാജ്യങ്ങൾക്കോ ഇത്തരം ഡ്രോൺ സാങ്കേതികവിദ്യകൾ ലഭിച്ചാൽ അത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.


ഒരൊറ്റ വ്യക്തിക്ക് നൂറുകണക്കിന് ഡ്രോണുകളെ ഒരേസമയം നിയന്ത്രിക്കാൻ സാധിക്കുന്ന 'ഡ്രോൺ സ്വാം' പോലുള്ള യുദ്ധതന്ത്രങ്ങളാണ് നിലവിൽ സുരക്ഷാ ഏജൻസികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.


സ്ഫോടകവസ്തുക്കളുമായി സ്റ്റേഡിയത്തിലേക്ക് ഇടിച്ചുകയറാൻ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ഡ്രോണുകളെ സിഗ്നൽ ജാം ചെയ്ത് തടയുക അസാധ്യമാണ്.


എന്നിരുന്നാലും ഭീഷണികളെ നേരിടാൻ യുഎസ് സർക്കാർ പരമാവധി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.


അതുകൊണ്ട് തന്നെ ലോകകപ്പ് മത്സരങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്ന സാധാരണക്കാരോട് സുരക്ഷാ ഏജൻസികൾക്ക് നൽകാനുള്ള ഒരേയൊരു നിർദ്ദേശം ഇതാണ്:


"ദയവായി ഇത് അതിനുള്ള സമയമല്ല, നിങ്ങളുടെ ഡ്രോണുകൾ പെട്ടിയിൽ തന്നെ വെക്കുക."




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home