print edition അഞ്ചിന്റെ മൊഞ്ച്

തൃശൂർ കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോളിൽ ജേതാക്കളായ മലപ്പുറം ടീം
തൃശൂർ: സംസ്ഥാന ജൂനിയർ ആൺകുട്ടികളുടെ ഫുട്‌ബോൾ കിരീടം തുടർച്ചയായി അഞ്ചാം തവണയും മലപ്പുറം സ്വന്തമാക്കി. ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് കോഴിക്കോടിനെ തകർത്തു. മലപ്പുറം മുന്നേറ്റക്കാരൻ എം കെ ശ്രീനന്ദന്റെ ഹാട്രിക്കാണ് സവിശേഷത. പി എം ഷാനിജ് കോഴിക്കോടിന്റെ ആശ്വാസ ഗോൾ നേടി.
നാല് കളിയും ജയിച്ചാണ് മലപ്പുറത്തിന്റെ നേട്ടം. ഗ്രൂപ്പിൽ കൊല്ലത്തെയും (4–1) കണ്ണൂരിനെയും (3–0) തോൽപ്പിച്ചു. സെമിയിൽ ഷൂട്ടൗട്ടിൽ കാസർകോടിനെ 5–3ന് മറികടന്നു. എട്ട് ഗോളടിച്ച ശ്രീനന്ദൻ ടോപ്‌സ്‌കോററും ഫൈനലിലെ മികച്ച താരവുമായി. മലപ്പുറം ടീം: വി വി മുഹമ്മദ് സിയാൻ (ക്യാപ്‌റ്റൻ), കെ കാഷിഫ് മിൻഹാജ്, റിഷി സജീവ്, അമിൻ അഹമ്മദ്, എം കെ ശ്രീനന്ദൻ, മുഹമ്മദ് ആരിഷ്‌ഖാൻ, സി കെ മുഹമ്മദ് ഇർഫാൻ, ടി സി ഷഹ്‌സാദ് അമൻ, മുഹമ്മദ് ഷിബിൻ ഷാൻ, അമർ അസിം, മുഹമ്മദ് അഷ്‌മൽ, കെ മുഹമ്മദ് ഷാമിൽ, കെ പി മുഹമ്മദ് ഷാദിൻ, ടി മനീഷ്, മുഹമ്മദ് നൂഹ്, കെ എസ് ഹരി കിരൺ, എം പി ഇഷാൻ മുഹമ്മദ്, പി ഫാസിൻ ഉമർ, എം അജയ്, എം നജാദ്. ഷാനിൽ ചെമ്പകത്ത് കോച്ചും സി സി ജംഷീദ് മാനേജരുമാണ്.
തൃശൂരിനെ ഒരു ഗോളിന് പരാജയപ്പെടുത്തി കാസർകോട് മൂന്നാംസ്ഥാനം നേടി. കെ ഐ തൗഫീഖ് വിജയഗോൾ നേടി. വിജയികൾക്ക് ഇന്ത്യൻ ടീം മുൻ ക്യാപ്‌റ്റൻ ജോ പോൾ അഞ്ചേരി ട്രോഫികൾ നൽകി. മികച്ച ഗോളിയായി തൃശൂരിന്റെ വിഘ്‌നേഷ് ടി സൗമ്യൻ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോടിന്റെ മുഹമ്മദ് സുഹൈബാണ് ടൂർണമെന്റിലെ താരം. തൃശൂരിന്റെ പി ആർ രെഹാൻ ബെഹ്‌സാദാണ് ഭാവി വാഗ്‌ദാനം.










0 comments