print edition സൂപ്പർ ലീഗ് കേരള സെപ്‌തംബറിൽ; പുതിയ രണ്ട് ടീമുകൾ ഇത്തവണയില്ല

സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പ്രൊജക്‌ട് ഗെയിം ചേഞ്ചർ സെലക്ഷൻ ട്രയൽസിൽനിന്ന്
അജിൻ ജി രാജ്
Published on Jul 23, 2026, 01:56 AM | 1 min read
കോഴിക്കോട് : ലോകകപ്പ് ഫുട്‌ബോൾ ആരവങ്ങൾക്ക് പിന്നാലെ കേരളത്തിലും പന്തുരുണ്ട് തുടങ്ങുന്നു. സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ സെപ്‌തംബർ അവസാന വാരം തുടങ്ങും. ഡിസംബർ പകുതിയോടെയാണ് ഫൈ-നൽ. മൂന്ന് മാസം നീളുന്ന ടൂർണമെന്റിൽ പുതുതായി രണ്ട് ടീമുകളുണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇത്തവണയില്ല. ആറ് ടീമുകൾ ആറ് വേദികളിലായി മത്സരിക്കും. കണ്ണൂർ വാരിയേഴ്‌സാണ് നിലവിലെ ചാമ്പ്യൻമാർ. പുതിയ പതിപ്പിലേക്ക് കളിക്കാരെ കണ്ടെത്താനുള്ള സെലക്ഷൻ ട്രയൽസായ ‘പ്രൊജക്‌ട് ഗെയിം ചേഞ്ചറിന്’ കണ്ണൂർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ തുടക്കമായി.
കാസർകോടും പാലക്കാടും കേന്ദ്രീകരിച്ച് പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്താനുള്ള പദ്ധതി ലീഗിനുണ്ടായിരുന്നു. കഴിഞ്ഞ സീസൺ അവസാനിച്ച മുതൽ ഇതിന്റെ ചർച്ചകൾ നടക്കുകയും ചെയ്‌തു. എന്നാൽ അവസാന നിമിഷം ഇൗ തീരുമാനം പിൻവലിക്കുകയായിരുന്നു. നിലവിലെ ആറ് ക്ലബുകളുമായി തുടരും. കണ്ണൂരിനെ കൂടാതെ കാലിക്കറ്റ് എഫ്‌സി, മലപ്പുറം എഫ്‌സി, തൃശൂർ മാജിക് എഫ്‌സി, ഫോഴ്‌സ കൊച്ചി, തിരുവനന്തപുരം കൊമ്പൻസ് എന്നിവയാണ് ടീമുകൾ. ആറിനും സ്വന്തമായി വേദിയുമുണ്ട്. കഴിഞ്ഞ തവണ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു കൊച്ചി കളിച്ചത്. ഇത്തവണ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. മറ്റെല്ലാ ക്ലബുകളും നിലവിലെ വേദിയിൽ തുടരും.
സെപ്‌തംബർ 25ന് കണ്ണൂരിൽ കിക്കോഫ-് നടത്താനാണ് നിലവിലെ ആലോചന. ഫൈനൽ ഡിസംബർ 15നും. ഇതിൽ ചെറിയ മാറ്റങ്ങൾ വന്നേക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും മത്സരങ്ങൾ. എല്ലാ ടീമുകളും രണ്ടുവട്ടം പരസ്‌പരം ഏറ്റുമുട്ടും. മികച്ച് നാല് സ്ഥാനക്കാർ സെമിയിലെത്തും.
ട്രയൽസ് ആരംഭിച്ചു
പ്രാദേശിക താരങ്ങളെ കണ്ടെത്തുന്നതിനായി സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്ന ‘പ്രൊജക്റ്റ് ഗെയിം ചേഞ്ചർ' കണ്ണൂരിൽ തുടങ്ങി. അണ്ടർ- 23 കളിക്കാർക്കായി നടത്തുന്ന ഓപ്പൺ സെലക്ഷൻ ട്രയൽസാണിത്. തെരഞ്ഞെടുക്കുന്നവർക്ക് ലീഗിലെ ക്ലബുകളുടെ ഭാഗമാകാം. കഴിഞ്ഞ സീസണിലെ മികച്ച ഭാവിവാഗ്‌ദാനമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ വാരിയേഴ്‌സ് മുന്നേറ്റക്കാരൻ മുഹമ്മദ് സിനാൻ ഇതിന്റെ ഭാഗമായി വന്ന താരമാണ്. കൂടുതൽ വിവരങ്ങൾക്ക്: https://gamechanger.superleaguekerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.










0 comments