print edition സ്പാനിഷ് പാസോ; ബൽജിയം പൂട്ടോ

ലൊസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിൽ കരുത്തരുടെ ക്വാർട്ടർ പോരാട്ടത്തിൽ മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും. ഇന്ന് രാത്രി 12.30നാണ് മത്സരം. പ്രീ ക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ മറികടന്നെത്തുന്ന സ്‌പെയ്‌ൻ കിരീട പ്രതീക്ഷയിലാണ്. ഗ്രൂപ്പ് മത്സരങ്ങളിൽ പതറിയെങ്കിലും ട്രാക്കിലായ ബൽജിയം പ്രീ ക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ 4–1ന് തകർത്താണ് മുന്നേറിയത്.
ലോകകപ്പിലെ അഞ്ച് കളിയിലും ഗോൾ വഴങ്ങാതെയാണ് സ്‌പെയ്‌നിന്റെ മുന്നേറ്റം. നാല് ഗോൾ നേടിയ മിക്കേൽ ഒയർസബാലാണ് മുന്നേറ്റത്തിലെ കരുത്ത്. നായകൻ റോഡ്രി കളി നിയന്ത്രിക്കും. അഞ്ച് കളിയിൽ 526 പാസുകളാണ് താരം കൈമാറിയത്. പരിക്ക് മാറിയെത്തിയ സൂപ്പർതാരം ലമീൻ യമാലിന്റെ സാന്നിധ്യം യൂറോ ചാന്പ്യൻമാരുടെ കരുത്ത് കൂട്ടുന്നു. അലെക്‌സ് ബയേനയുടെയും മാർക്ക് കുകുറെല്ലയുടെയും മിന്നും ഫോമും തുണയാകും.
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിൽ കുടുങ്ങിയ ബൽജിയം നിർണായകമായ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെ 5–1ന് മുക്കിയാണ് നോക്കൗട്ടിലെത്തിയത്. റൗണ്ട് ഓഫ് 32ൽ സെനെഗലിനെതിരെ 86 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം 3–2ന് ജയം പിടിച്ചത് ആത്മവിശ്വാസം കൂട്ടും. പകരക്കാരനായെത്തി നിർണായക ഗോളുകൾ നേടുന്ന റൊമേലു ലുക്കാക്കുവാണ് കരുത്ത്. ചാൾസ് ഡി കെറ്റാലെറയുടെ ഗോളടി മികവും തുണയാകും. ക്യാപ്‌റ്റൻ യൂറി ടിയെലമൻസ്, ലിയാൻഡ്രോ ട്രൊസാർഡ് എന്നിവർ കളിമെനയും.











0 comments