കൊച്ചിയിൽ മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ചു കൊന്നു

കൊച്ചി: മുളന്തുരുത്തിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 45കാരനെ സുഹൃത്തുക്കൾ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ മുജീബ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുളന്തുരുത്തിക്ക് സമീപമുള്ള ഒരു പാടശേഖരത്തിലെ ഷെഡ്ഡിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. കസ്റ്റഡിയിലായ പ്രതികൾ മൂവരും ചേർന്ന് ഇവിടെയിരുന്ന് മദ്യപിക്കുന്നതിനിടയിലേക്കാണ് മുജീബ് എത്തിയത്. തുടർന്നുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ, പ്രതികൾ കയ്യിലുണ്ടായിരുന്ന വാക്കത്തിയുടെ പുറംഭാഗം കൊണ്ട് മുജീബിന്റെ തലയ്ക്കടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുജീബ് സംഭവസ്ഥലത്തുതന്നെ വീണു. തുടർന്ന് ചോര വാർന്നു കിടന്ന മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികൾ മൂവരും സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പ്രദേശവാസികളാണ് ഷെഡ്ഡിൽ മരിച്ച നിലയിൽ മുജീബിനെ കണ്ടെത്തിയത്.
ഉടൻ തന്നെ മുളന്തുരുത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് ഒളിവിൽ പോകാൻ ശ്രമിച്ച മൂന്ന് പ്രതികളെയും മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











0 comments