കരൂർ ദുരന്തബാധിതർക്ക് സർക്കാർ ജോലി വാഗ്ദാനം; അന്വേഷണത്തെ സ്വാധീനിക്കാനോ? സിപിഐ എം

പി ഷൺമുഖം
കരൂർ: തമിഴക വെട്രി കഴകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തിന് വിമർശനവുമായി സിപിഐ എം. മരിച്ചവരെല്ലാം ടിവികെ പാർടിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തവരാണ്. സ്വന്തം പാർടി പരിപാടിക്കിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ സർക്കാർ തങ്ങളുടെ എക്സിക്യൂട്ടീവ് അധികാരം ദുരുപയോഗം ചെയ്താണോ ഈ ജോലി നൽകുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ചോദിച്ചു.
വിജയ്‌യുടെ കരൂർ സന്ദർശനത്തിനിട തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിഷയം ജുഡീഷ്യൽ പരിശോധനയിലിരിക്കെ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് നിലവിലുള്ള നിയമനടപടികളെയും കേസിന്റെ സ്വഭാവത്തെയും ബാധിക്കുമെന്ന് പി ഷൺമുഖം പറഞ്ഞു.
ഒരു രാഷ്ട്രീയ പാർടി മുൻകൈയെടുത്ത് സ്വകാര്യ സ്ഥാപനങ്ങൾ വഴി ദുരിതബാധിതർക്ക് ജോലി നൽകുന്നതും, സംസ്ഥാന സർക്കാർ നേരിട്ട് സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ നൽകുന്ന കാരുണ്യ നിയമനങ്ങൾക്കായി സുതാര്യവും ഏകീകൃതവുമായ ഒരു പൊതു മാർഗ്ഗനിർദ്ദേശം സർക്കാർ രൂപീകരിക്കണം. സമഗ്രമായ ഒരു നയം നിലവിൽ വരുന്നത് വരെ നിലവിലെ ഈ ജോലി നിയമന തീരുമാനം നിർത്തിവയ്ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.










0 comments