നഗരവികസന പദ്ധതിക്ക് അജ്മാനിൽ തുടക്കം; ചെലവ് 180 കോടി ദിർഹം

അജ്മാൻ: ജീവിതനിലവാരം ഉയർത്തുക, സുസ്ഥിര നഗരവികസനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 180 കോടി ദിർഹത്തിന്റെ സമഗ്ര വികസന പദ്ധതിക്ക് തുടക്കമിട്ട് അജ്മാൻ. ‘അജ്മാൻ മുനിസിപ്പാലിറ്റി അജൻഡ’, കിരീടാവകാശിയും എക-്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പ്രഖ്യാപിച്ചു. അഞ്ച് തന്ത്രപ്രധാന മേഖലകളിലായി 30 പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയത്.
റോഡുകൾ, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ഗതാഗത സംവിധാനം, പാർക്കുകൾ, പൊതുജനങ്ങൾക്ക് കൂടുതൽ സൗഹൃദപരമായ സാമൂഹിക ഇടങ്ങൾ എന്നിവയ-്‌ക്കാണ് പ്രധാന പരിഗണന. അജ്മാൻ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്തുക, ഹരിത മേഖലകൾ വിപുലീകരിക്കുക, ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, സുസ്ഥിര നഗരാന്തരീക്ഷം സൃഷ്‌ടിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്.
റോഡുകളുടെ നിർമാണവും നവീകരണവും സൈക്കിൾ ട്രാക്കുകളുടെ വിപുലീകരണം, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പുതിയ പൊതുപാർക്കുകളുടെ വികസനം എന്നിവ നടപ്പാക്കും.നാലുവർഷത്തിനുള്ളിൽ പുതിയ റോഡുകളുടെ നിർമാണം ശരാശരി 43 ശതമാനം വർധിപ്പിക്കാനും സൈക്കിൾ ട്രാക്കുകളുടെ ആകെ ദൈർഘ്യം 33 ശതമാനം വർധിപ്പിക്കാനുമാണ് പദ്ധതി. ഭാവിയിലെ ജനസംഖ്യാ വർധനയും സാമ്പത്തിക വളർച്ചയും മുൻനിർത്തി അജ്മാനെ താമസത്തിനും തൊഴിൽ അവസരങ്ങൾക്കും നിക്ഷേപത്തിനും കൂടുതൽ ആകർഷകമായ എമിറേറ്റാക്കി മാറ്റുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments