പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യയിൽ നിർണ്ണായക നേട്ടവുമായി ചൈന; പരീക്ഷണം വിജയം

Photo Credit:China Aerospace Science and Technology Corporation
ബീജിംഗ്: ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി, പുനരുപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപണവും തിരിച്ചിറക്കലും ചൈന വിജയകരമായി പൂർത്തിയാക്കി.
കടലിലെ പ്ലാറ്റ്‌ഫോമിൽ പ്രത്യേക വല ഉപയോഗിച്ച് റോക്കറ്റിന്റെ ബൂസ്റ്റർ സുരക്ഷിതമായി വീണ്ടെടുത്താണ് ചൈന തങ്ങളുടെ സാങ്കേതിക മികവ് തെളിയിച്ചത്. അമേരിക്കയുടെ ബഹിരാകാശ ആധിപത്യത്തിന് വെല്ലുവിളിയാകുന്നതാണ് ഈ നേട്ടം.
തെക്കൻ ചൈനയിലെ ഹൈനാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വെള്ളിയാഴ്ചയായിരുന്നു 'ലോംഗ് മാർച്ച് 10ബി' റോക്കറ്റിന്റെ വിക്ഷേപണം. റോക്കറ്റിന്റെ ബൂസ്റ്റർ വേർപിരിഞ്ഞ് കൃത്യം ആറ് മിനിറ്റിനുള്ളിൽ ലംബമായി തിരികെയെത്തുകയും കടലിലെ പ്ലാറ്റ്‌ഫോമിൽ സജ്ജീകരിച്ചിരുന്ന വലയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
ഇത്തരത്തിൽ ഓർബിറ്റൽ-ക്ലാസ് റോക്കറ്റ് വീണ്ടെടുക്കുന്ന ചൈനയുടെ ആദ്യത്തെ വിജയകരമായ പരീക്ഷണമാണിത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന് സമാനമായ ശേഷിയുള്ളതാണ് ലോംഗ് മാർച്ച് 10ബി എന്നാൽ, സ്വയം ലാൻഡ് ചെയ്യുന്ന കാലുകൾക്ക് പകരം ലാൻഡിംഗ് ഹുക്കുകളും വലയും ഉപയോഗിച്ചുള്ള വ്യത്യസ്തമായ സാങ്കേതികവിദ്യയാണ് ചൈന ഇതിനായി ഉപയോഗിച്ചത്.
ഈ പരീക്ഷണ വിജയം ചൈനയുടെ വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. 2030-ന് മുൻപുള്ള ചൈനയുടെ ചാന്ദ്ര ദൗത്യങ്ങൾക്കായി ഈ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കും.











0 comments