കെഎസ്ആർടിസിയിൽ ശമ്പളവും ബത്തയും മുടങ്ങി; ജീവനക്കാർ ആശങ്കയിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടപ്പോഴേക്ക് കെഎസ്ആർടിസി ജീവനക്കാർക്ക് ഇരുട്ടടി. താൽക്കാലിക ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുടങ്ങി. ജൂൺമാസത്തെ ശമ്പളമാണ് ജൂലൈ 10-ാം തിയതി കഴിഞ്ഞിട്ടും ലഭിക്കാത്തത്. എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ബത്തയും മുടങ്ങി. ജൂൺ 15വരെയുള്ള ബത്തയേ ഇതുവരെ നൽകിയിട്ടുള്ളു.
താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരു മാസം ഏകദേശം 12 കോടി രൂപയാണ് വേണ്ടിവരുന്നത്. എന്നാൽ ഇതുവരെ മൂന്ന് കോടിയോളം രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. കെഎസ്‌ആർടിസിയിലും സ്വിഫ്‌റ്റിലുമായി 7000 ലേറെ താൽക്കാലിക ജീവനക്കാരുമുണ്ട്.
സാധാരണഗതിയിൽ എല്ലാ മാസവും 15-ാം തിയതിവരെ ആദ്യ ഗഡുവും അതിനുശേഷം രണ്ടാം ഗഡുവുമായി ശമ്പളം വിതരണം അനുവദിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാർക്കാകെ ശമ്പളം നൽകാൻ 50 കോടിയാണ് വേണ്ടിവരുന്നത്.
യാതൊരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ തന്നെ ജീവനക്കാർ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ അതൊന്നും സർക്കാരോ ഗതാഗതമന്ത്രിയോ ചെവിക്കൊണ്ടില്ല. വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ല എന്നാണ് ജീവനക്കാരുടെ പരാതി.
ഉമ്മൻചാണ്ടി സർക്കാർ താഴിടാനൊരുങ്ങിയ കെഎസ്‌ആർടിസിയെ നിരവധി പ്രതിസന്ധികൾ അതീജീവിച്ചാണ് 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കരകയറ്റിയത്. തുടർന്ന് 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ കെഎസ്ആർടിസിയെ ഉയർത്തിക്കൊണ്ടുവരാനായി. ശമ്പളം ഒന്നാം തീയതിയും ചരിത്രത്തിലാദ്യമായി 31നും വിതരണം ചെയ്യുന്ന നിലയിലെത്തിയിരുന്നു.











0 comments