500 ടൺ ചവറും സിപിഐ എമ്മുകാർ കൊണ്ടിടുന്നതാണോ? മേയറുടെ വാർഡിലടക്കം പ്രതിഷേധമുണ്ട്: വി ശിവൻകുട്ടി

വി വി രാജേഷ്, വി ശിവൻകുട്ടി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യനീക്കം പരാജയപ്പെട്ടതിൽ വിചിത്രവാദം ഉന്നയിച്ച മേയർ വി വി രാജേഷിന് മറുപടിയുമായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി. സിപിഐ എം നേതാക്കളും അനുയായികളുമാണ് മാലിന്യം തള്ളുന്നത് എന്നായിരുന്നു മേയർ കഴിഞ്ഞദിവസം പറഞ്ഞത്. നഗരത്തിലെ 500 ചവറുകളും സിപിഐ എമ്മുകാർ കൊണ്ടിടുന്നതാണോ എന്ന് ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ചോദിച്ചു. മാലിന്യ സംസ്കരണം പരാജയപ്പെട്ടതിൽ മേയറുടെ വാർഡിലടക്കം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ജനങ്ങൾ ഇത്രവെറുത്ത കോർപറേഷൻ ഭരണസമിതി വേറെയുണ്ടാകില്ല. ബിജെപിയുടെ ഭരണംവന്നശേഷം നഗരസഭ പ്രാഥമികമായി ചെയ്യേണ്ടകാര്യങ്ങൾപോലും ചെയ്യുന്നില്ല. ശുദ്ധജലവിതരണം മുടങ്ങി, മാലിന്യപ്രശ്നം രൂക്ഷമാണ്. തെരുവുനായശല്യം പരിഹരിക്കാനും കോർപറേഷൻ ഇടപെടുന്നില്ല. ഒരു കാപ്പാ കേസ് പ്രതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് കോർപറേഷൻ പ്രവർത്തിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സിപിഐ എമ്മും എൽഡിഎഫും ജനകീയപ്രശ്നങ്ങളുയർത്തി നഗരസഭയിൽ നടത്തുന്ന സമരം പൊതുസൂഹം ഏറ്റെടുത്തുവെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. എന്നാൽ അതിനിടയിൽ പാർടിയിൽ വിഭാഗീയത നിലനിൽക്കുന്നു എന്ന നിലയിൽ വ്യാജവാർത്തകൾ നൽകാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. എല്ലാവരുമായും യോജിച്ചുള്ള പ്രവർത്തനമാണ് സിപിഐ എമ്മിൽ നടക്കുന്നത്. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിനെതിരെ കോവളം ഏരിയാ കമ്മിറ്റി നടത്തിയ സമരത്തെ സംബന്ധിച്ച് ചില മാധ്യമങ്ങൾ നൽകിയത് അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും ജോയ് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.











0 comments