ചുവന്ന വാനമോ

ന്യൂജേഴ്‌സി: ലോകകപ്പിൽ ഏറ്റവും കൂടുതൽ ഷോട്ട് തൊടുത്ത ടീമാണ് സ്‌പെയ്‌ൻ. ഏഴ് മത്സരങ്ങളിൽ 120 ഷോട്ടുകൾ. നേടിയ ഗോളുകൾ 13 എണ്ണത്തിൽ ഒതുങ്ങുമെങ്കിലും സ്‌പെയ്‌ൻ എത്രത്തോളം അപകടകാരികളാണെന്ന് തെളിയുന്നതാണ് ഇൗ കണക്ക്. പ്രതിരോധം മാത്രമല്ല, ആക്രമണത്തിലും സ്‌പെയ്‌ൻ മുന്നിലാണ്. ലയണൽ മെസിയുടെ മികവിൽ പന്ത് തട്ടുന്ന അർജന്റീനയ്‌ക്കെതിരെ പ്രതിരോധത്തിനൊപ്പം പ്രത്യാക്രമണം കൂടി സ്‌പെയ്‌ൻ നടപ്പാക്കും. പ്രതിരോധത്തിൽ ഒറ്റ ഗോൾ മാത്രമേ വഴങ്ങിയുള്ളൂവെന്നത് യൂറോ ചാന്പ്യൻമാരുടെ കളിമികവിന് അടിവരയിടുന്ന കണക്കാണ്.
ആദ്യ കളിയിൽ കേപ് വെർദെയ്‌ക്കെതിരെ ഗോളടിക്കാതെ തിരിച്ചുകയറിയ സ്‌പെയ്‌ൻ അല്ല ഇപ്പോൾ. കേപ് വെർദെ എത്രത്തോളം മികച്ച ടീമായിരുന്നുവെന്ന് അവരുടെ പ്രീ ക്വാർട്ടറിലെ പ്രകടനം കണ്ടാൽ വ്യക്തമാകും. മധ്യനിരയെ കളിയേൽപ്പിക്കുന്ന ശൈലിയാണ് സ്‌പാനിഷ് പരിശീലകൻ ലൂയിസ് ഡാ ലെ ഫ-ുയന്റേയുടേത്. പ്രധാന ചുമതല എതിർനീക്കങ്ങളുടെ മുനയൊടിക്കുകയും അവർക്ക് വിടവ് നൽകാതിരിക്കലുമാണ്. റോഡ്രിയാണ് നെടുന്തൂൺ. പ്രതിരോധത്തിൽ പൗ കുബാർസിക്കും അയ്‌മെറിക് ലപോർട്ടയ്‌ക്കും തൊട്ടുമുന്നിലാണ് സ്ഥാനം. സഹായത്തിനായി ഫാബിയാൻ റൂയിസുണ്ട്. ഗോൾകീപ്പർ ഉനായ് സിമോണിന്റെ ജോലി ഇവർ പകുതിയായി കുറയ്‌ക്കും.
ഡാനി ഒൽമോയുടെ ചുമതല ആക്രമണത്തിലേക്ക് കണ്ണിചേരുകയെന്നതാണ്. വശങ്ങളിൽ മാർക് കുകുറെല്ലയും പെഡ്രോ പോറോയും കയറിവന്ന് ആക്രമണനിരയെ സഹായിക്കും. മുന്നേറ്റത്തിൽ ലമീൻ യമാലും മിക്കേൽ ഒയർസബാലും അലെക്‌സ് ബയേനയും. പകരക്കാരുടെ നിരയിൽ പെഡ്രിയും ഫെറാൻ ടോറെസും മിക്കേൽ മെറീനോയുമാണ് പ്രധാനികൾ. യമാലിന്റെ ക്രോസുകളും ബോക്‌സിലേക്കുള്ള നീക്കങ്ങളുമാകും സ്‌പെയ്‌നിന്റെ കളിയിൽ നിർണായകമാകുക.









0 comments