കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡ് പുറത്ത്; തോറ്റത് രണ്ടാം ഡിവിഷൻ ക്ലബ്ബിനോട്

മഡ്രിഡ്: സ്‌പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ ഫൈനലിൽ ബാഴ്സലോണയോടേറ്റ തിരിച്ചടിക്ക് പിന്നാലെ റയൽ മാഡ്രിഡിന് വീണ്ടും തോൽവി. രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽബസെറ്റെയോട് തോറ്റ റയൽ, കോപ്പ ഡെൽ റേയിൽ നിന്ന് പുറത്തായി. പ്രീ ക്വാർട്ടറിൽ 3-2നാണ് അൽബസെറ്റെ കരുത്തരായ റയലിനെ പൂട്ടിയത്. ആദ്യമായാണ് ആൽബസെറ്റ് റയലിനെ തോൽപിക്കുന്നത്. ഇഞ്ചുറി ടൈമിലെ ഗോളടക്കം ഇരട്ട ഗോളുമായി തിളങ്ങിയ ജെഫ്റ്റെ ബെറ്റൻകോറിയാണ് അൽബസെറ്റെയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ആദ്യം തന്നെ ഗോൾ നേടി അൽബസെറ്റെ റയലിന് മുന്നറിയിപ്പ് നൽകി. 42-ാം മിനിറ്റിൽ സാവി വില്ലയിലൂടെയാണ് ടീം ഗോൾ നേടിയത്. ആദ്യപകുതിയിലെ അധികസമയത്തിൽ റയൽ തിരിച്ചടിച്ചു. 45+3 മിനിറ്റിൽ ഫ്രാങ്കോ മസ്റ്റാൻറുനോയാണ് ടീമിന് സമനില നേടി കൊടുത്തത്. 82-ാം മിനിറ്റിൽ ജെഫ്റ്റെ ബെറ്റൻകോറി ടീമിന് വീണ്ടും ലീഡ് നേടി കൊടുത്തു. എന്നാല്‍ കളി അവസാനിക്കാനിരിക്കെ ഗോൺസാലോ ഗാർസിയയുടെ (90+1) ഗോളോടെ റയൽ സമനില പ്രതീക്ഷിച്ചെങ്കിലും 90+4 മിനിറ്റിൽ ജെഫ്റ്റെ ബെറ്റൻകോറി ആൽബസെറ്റെയ്ക്കായി വിജയഗോള്‍ നേടി.
തോൽവിയോടെ പരിശീലകൻ സാബി അലോൺസോയെ പുറത്താക്കി കൊണ്ടുവന്ന റിസർവ് നിരയുടെ ചുമതലക്കാരനായ അൽവാരോ അർബിലോയയുടെ കീഴിലുള്ള ആദ്യ മത്സരം റയലിന് കയ്പുള്ള ഓർമയായി മാറി.











0 comments