ad
Deshabhimani

ഫിഫ ലോകകപ്പ് ഫൈനൽ: ടൈംസ് സ്ക്വയറിൽ ആവേശം അണപൊട്ടി; അർജന്റീന ആരാധകരുടെ നീലക്കടൽ

ARGENTINA FANS

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 19, 2026, 12:41 PM | 1 min read

ന്യൂയോർക്ക് സിറ്റി: 2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ അർജന്റീന ആരാധകരുടെ ആരവത്താൽ നിറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്പെയിനിനെ നേരിടും.


പ്രിയപ്പെട്ട താരങ്ങളുടെ ജേഴ്സിയണിഞ്ഞ് നൃത്തച്ചുവടുകളുമായും ഗാനങ്ങളുമായും എത്തിയ ആരാധകർ ടൈംസ് സ്ക്വയറിനെ അർജന്റീനയുടെ നീലനിറത്തിലാക്കി. ഈ ആവേശകരമായ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.


അതേസമയം, ഫൈനലിൽ സ്പെയിൻ ലോകകപ്പ് ഉയർത്തുമെന്ന് പ്രവചിച്ച് മുൻ ജർമ്മൻ താരം ടോണി ക്രൂസ് രംഗത്തെത്തി. സ്പെയിനിന്റെ സ്ഥിരതയും തന്ത്രപരമായ അച്ചടക്കവും ടീമിന് മുൻതൂക്കം നൽകുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.


ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ശിക്ഷണത്തിൽ സ്പെയിൻ മികച്ച ബാലൻസും മധ്യനിരയിൽ മികച്ച നിയന്ത്രണവും കാത്തുസൂക്ഷിക്കുന്നുണ്ട്. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിൻ, ആറ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്തുന്ന ആദ്യ പുരുഷ ടീമെന്ന ചരിത്രവും കുറിച്ചു.


37 മത്സരങ്ങളായി പരാജയമറിയാത്ത സ്പെയിൻ, ഫൈനലിൽ അർജന്റീനയെ തോൽപ്പിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തോൽവിയറിയാത്ത യൂറോപ്യൻ ടീമെന്ന റെക്കോർഡും സ്വന്തമാക്കും.


മറുഭാഗത്ത്, ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ലയണൽ സ്കലോനിയുടെ അർജന്റീന. 14 മത്സരങ്ങളായി തുടർച്ചയായി വിജയിക്കുന്ന അർജന്റീന, 1962-ൽ ബ്രസീൽ കൈവരിച്ച നേട്ടത്തിന് ശേഷം ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാവാനുള്ള തയ്യാറെടുപ്പിലാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home