print edition ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമി ഇന്ന്; ചാമ്പ്യന് മുന്നിൽ ബയേൺ

പാരിസ്: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യ പാദ സെമിയിൽ ഇന്ന് പിഎസ്‌ജി x ബയേൺ മ്യൂണിക് പോരാട്ടം. നിലവിലെ ജേതാക്കളായ പിഎസ്‌ജിക്ക് സ്വന്തം തട്ടകത്തിലാണ് കളി. പാരിസിൽ രാത്രി 12.30ന്. ജർമൻ ലീഗിൽ ജേതാക്കളായ ബയേൺ ഗോളടിച്ചുകൂട്ടിയാണ് എത്തുന്നത്. നാളെ അത്‌ലറ്റികോ മാഡ്രിഡും അഴ്‌സണലും ആദ്യപാദ സെമിയിൽ ഏറ്റുമുട്ടും.
ക്വാർട്ടറിൽ ചെൽസിയെ തീർത്താണ് പിഎസ്‌ജി മുന്നേറിയത്. സീസണിന്റെ തുടക്കത്തിൽ പരിക്കുകൾ ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ പൂർണ സജ്ജമാണ്. ബയേണിന്റെ ഗോളടിക്ക് പ്രത്യാക്രമണമാണ് കോച്ച് ലൂയിസ് എൻറിക്വെ ലക്ഷ്യമിടുന്നത്. കവിച കവാറസ്‌ഹെലിയ, ഉസ്‌മാൻ ഡെംബെലെ, ഡിസയർ ദുവെ എന്നിവർ ബയേൺ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തും. ക്വാർട്ടറിൽ റയൽ മാഡ്രിഡ് ബയേണിനെതിരെ ഇൗ പരീക്ഷണം നടത്തിയതാണ്.
ഫ്രഞ്ച് ലീഗ് നാല് കളി ശേഷിക്കെ ആറ് പോയിന്റ് ലീഡിൽ ഒന്നാംസ്ഥാനത്താണ് പിഎസ്‌ജി. ഫ്രഞ്ച് കപ്പിൽ പുറത്തായി.
മറുവശത്ത്, മൂന്ന് കിരീടമാണ് ബയേണിന്റെ ലക്ഷ്യം. ജർമൻ ലീഗിൽ ജേതാക്കളായി. ജർമൻ കപ്പിന്റെ ഫൈനലിൽ കടന്നു. ലീഗിൽ അവസാന മത്സരത്തിൽ മെയ്‌ൻസിനോട് മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷം നാലെണ്ണം തിരിച്ചടിച്ചാണ് വിൻസെന്റ് കൊന്പനിയുടെ സംഘം പാരിസിലെത്തുന്നത്. ലീഗിൽ ബയേൺ 113 ഗോളുകൾ നേടി.
ക്വാർട്ടറിൽ റയലിനെയാണ് വീഴ്‌ത്തിയത്. ആദ്യപാദത്തിൽ 2–1ന്റെ ജയം സ്വന്തമാക്കിയ ജർമൻ വമ്പ്ൻമാർ രണ്ടാംപാദത്തിൽ 4–3നാണ് ജയം പിടിച്ചത്. ഗോളടിച്ചുകൂട്ടുന്ന ഹാരി കെയ്‌നാണ് കുന്തമുന. ഈ സീസണിൽ ബയേൺ കുപ്പായത്തിൽ 53 ഗോളായി. ജമാൽ മുസിയാല, മിച്ചേൽ ഒലീസെ, ലൂയിസ് ഡയസ് എന്നിവരും പിഎസ്‌ജിക്ക് ഭീഷണി ഉയർത്തും.
തുടർച്ചയായുള്ള രണ്ട് കളിയിൽ മഞ്ഞക്കാർഡ് കിട്ടിയ പരിശീലകൻ കൊന്പനി സെമി ആദ്യപാദത്തിൽ ടീമിനൊപ്പമുണ്ടാകില്ല. സെർജി നാബ്രി, റാഫേൽ ഗുറെയ്‌റോ, സ്വെൻ ഉൽറെയ്‌ച് എന്നിവർ പരിക്കുകാരണം പുറത്താണ്.











0 comments