മെസിയുടെ റെക്കോർഡ് വേട്ട; ഓസ്ട്രിയക്കെതിരായ ചരിത്ര ഗോൾ വിവാദത്തിൽ

Photo Credit:Social Media
ഡാളസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് അർജന്റീന നായകൻ ലയണൽ മെസി. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ കൂടി നേടിയതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററായി മെസി മാറി.
ആകെ 18 ഗോളുകളുമായി മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മറികടന്ന മെസി, തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഈ വിജയത്തോടെ അർജന്റീന നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യതയും ഉറപ്പിച്ചു.
എന്നാൽ മെസിയുടെ റെക്കോർഡ് നേട്ടം വിവാദങ്ങളുടെ നിഴലിലായി. മെസിയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയ നീക്കത്തിൽ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്റർ ഓസ്ട്രിയൻ താരം സേവ്യർ ഷ്ലാഗറെ ഫൗൾ ചെയ്തെങ്കിലും റഫറി അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
വിഎആർ പരിശോധനയ്ക്ക് പോലും തയ്യാറാകാതിരുന്ന റഫറിയുടെ നടപടി വലിയ പ്രതിഷേധത്തിന് കാരണമായി. മുൻ പ്രമുഖ ഗോൾകീപ്പർ പീറ്റർ സ്മൈക്കൽ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി.
തുടർച്ചയായി രണ്ടാം മത്സരത്തിലും അർജന്റീനയ്ക്കും മെസിക്കും അനുകൂലമായി റഫറിമാർ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശനം ശക്തമായിരിക്കുകയാണ്. നേരത്തെ അൾജീരിയക്കെതിരായ മത്സരത്തിലും മെസിക്കെതിരെ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു.
ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനെസ് നടത്തിയ ഇടപെടലും റഫറിമാർ കണ്ടില്ലെന്ന് നടിച്ചത് അർജന്റീനയ്ക്ക് അനുകൂലമായ നിലപാടാണെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ്. വിവാദങ്ങൾക്കിടയിലും തകർപ്പൻ പ്രകടനത്തോടെ അർജന്റീന മുന്നേറുന്നത് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.










0 comments