print edition സലായ്‌ക്ക് പരിക്ക്, ഇൗജിപ്‌തിന് ആശങ്ക; ലോകകപ്പിന് 45 ദിവസം

മുഹമ്മദ് സലാ | PHOTO: AFP
ലണ്ടൻ: ലോകകപ്പ് ഫുട്‌ബോളിന് 45 ദിവസം മാത്രം ബാക്കിനിൽക്കെ പ്രധാന കളിക്കാരുടെ പരിക്ക് ആശങ്കയാകുന്നു. ഇൗജിപ്‌തിന്റെ സൂപ്പർ താരം മുഹമ്മദ് സലായാണ് ഏറ്റവുമൊടുവിൽ പരിക്കിന്റെ പിടിയിലായത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്‌റ്റൽ പാലസുമായുള്ള കളിക്കിടെയാണ് ലിവർപൂൾ താരത്തിന് പരിക്കേറ്റത്. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ മുപ്പത്തിമൂന്നുകാരന് കളിക്കാനാകില്ല. പേശിവലിവ് കാരണമാണ് സലാ കളംവിട്ടത്. ഇൗ സീസൺ അവസാനത്തോടെ ലിവർപൂൾ വിടാനൊരുങ്ങുകയാണ് മുന്നേറ്റക്കാരൻ.
നാലാഴ്‌ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് ഇൗജിപ്‌ത് ഫുട്‌ബോൾ ടീം ഡയറക്ടർ ഇബ്രാഹിം ഹസൻ വ്യക്തമാക്കിയത്. ലോകകപ്പിന് മുന്പ് സലാ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹസൻ പറഞ്ഞു. കൂടുതൽ പരിശോധനയ്‌ക്കുശേഷമേ പരിക്കിന്റെ ആഴം വ്യക്തമാകൂ.
ജൂൺ 15ന് ബൽജിയത്തിനെതിരെയാണ് ലോകകപ്പിൽ ഇൗജിപ്‌തിന്റെ ആദ്യ കളി. ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡ്, ഇറാൻ ടീമുകളാണ് മറ്റ് എതിരാളികൾ.
2022 ലോകകപ്പിന് ഇൗജിപ്‌ത് യോഗ്യത നേടിയിരുന്നില്ല. 2018ൽ ആദ്യ റൗണ്ടിൽ പുറത്തായി. സലായുടെ അവസാന ലോകകപ്പായിരിക്കും ഇത്.









0 comments