ലോകകപ്പ് വിജയാഘോഷത്തിൽ കാണാതായ വളർത്തുനായ; ലൈവിലൂടെ 'ഗോർഡയെ' കണ്ടെത്തി ഉടമ

Photo:Screengrab X
മെക്സിക്കോ സിറ്റി : ഒരു മാസം മുൻപ് കാണാതായ തന്റെ ജീവനായ വളർത്തുനായയെ അപ്രതീക്ഷിതമായി ഫുട്ബോൾ ലോകകപ്പ് വിജയാഹ്ലാദത്തിനിടെ കണ്ടെത്തി ഉടമ. മെക്സിക്കൻ വനിതയായ അലയാന്ദ്ര ഗാർഷ്യയ്ക്കാണ് ലോകകപ്പ് മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റിങ്ങിനിടെ തന്റെ ആറുവയസുള്ള പെൺനായ ഗോർഡയെ തിരികെ ലഭിച്ചത്. ഫുട്ബോൾ ആരാധകർക്കൊപ്പം തന്റെ നായ ലോകകപ്പ് വിജയം ആഘോഷിക്കുന്ന തത്സമയ ദൃശ്യങ്ങൾ കണ്ടാണ് അലയാന്ദ്ര നായയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ലോകകപ്പ് മത്സരത്തിൽ മെക്സിക്കോ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തിന് പിന്നാലെ മെക്സിക്കൻ ആരാധകർ തെരുവിൽ നടത്തിയ വിജയാഹ്ലാദത്തിന്റെ തത്സമയ സംപ്രേഷണത്തിലാണ് നഷ്ടപ്പെട്ട നായയെ അലയാന്ദ്ര കണ്ടത്. ആരാധകർ നായയെ കൈകളിൽ എടുത്തുയർത്തി നായ പോലും സന്തോഷിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ് ആഹ്ലാദം പങ്കവയ്ക്കുന്ന ദൃശ്യങ്ങളാണ് ടിവിയിലൂടെ അലയാന്ദ്രയുടെ ശ്രദ്ധയിൽപ്പെട്ടത്.
കഴിഞ്ഞ മെയ് 24നാണ് തമൗലിപാസിലെ സിയുഡാഡ് വിക്ടോറിയയിലുള്ള വീട്ടിൽ നിന്ന് ഗോർഡയെ കാണാതാകുന്നത്. മൂന്ന് ദിവസത്തിന് ശേഷം അധികൃതർക്ക് പരാതി നൽകിയെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഒരു മാസത്തിന് ശേഷം നായയെ അവസാനമായി കണ്ട സ്ഥലത്തുനിന്നും ഒമ്പത് മൈൽ അകലെയുള്ള ഒരു ലൈവ് സ്ട്രീമിങ് ദൃശ്യത്തിലൂടെയാണ് അലയാന്ദ്ര ഗോർഡയെ തിരിച്ചറിഞ്ഞത്.
ടിവിയിൽ ദൃശ്യങ്ങൾ കണ്ട ഉടൻ തന്നെ വീട്ടുകാർ നായയെ തേടി ആരാധകർ ഒത്തുകൂടിയ സംഭവസ്ഥലത്തേക്ക് തിരിക്കുകയും നായയെ സുരക്ഷിതമായി കണ്ടെത്തുകയുമായിരുന്നു. ഗോർഡയെ തിരികെ കിട്ടിയ സന്തോഷം അലയാന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നായയെ കണ്ടപ്പോൾ ഒരേസമയം കരയാനും ചിരിക്കാനും കെട്ടിപ്പിടിക്കാനും ശകാരിക്കാൻ പോലും തോന്നിയെന്നാണ് അലയാന്ദ്ര കുറിച്ചത്. തന്റെ പ്രിയപ്പെട്ട ഗോർഡയെ തിരികെ എത്തിച്ച ലൈവ് സ്ട്രീമിങ്ങിന് അവർ നന്ദി പറയുകയും ചെയ്തു.











0 comments