വിഴിഞ്ഞം തുറമുഖം: എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണ കയറ്റുമതി - ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്‌സിം കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണ കയറ്റുമതി - ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾക്ക് തുടക്കം. ചൊവ്വാഴ്ച രാവിലെ 10.45ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ എക്‌സിം കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷും വിട്ടുനിന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂർണ എക്‌സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് കസ്റ്റംസ് വിഭാഗത്തിന്റെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്തിമ അനുമതി ലഭിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് മദർ പോർട്ടിൽ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായത്. ആഗോള സമുദ്ര വ്യാപാരപാതകളെ ഇന്ത്യൻ വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ തുടക്കം. സ്പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
കാർഷികോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ എക്സിം പ്രവർത്തനങ്ങളിലൂടെ അവസരമൊരുങ്ങും.









0 comments