ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി; റയലിനെതിരെയുള്ള ഫൈനലുൾപ്പെടെ ലെവൻഡോസ്‌കിക്ക് നഷ്‌ടമാകും

PHOTO: X/@totalbarca

Sports Desk
Published on Apr 20, 2025, 07:05 PM | 1 min read
ബാഴ്‌സലോണ: എഫ് സി ബാഴ്‌സലോണയുടെ പോളിഷ് മുന്നേറ്റക്കാരൻ റോബർട്ടോ ലെവൻഡോസ്‌കിക്ക് വരാനിരിക്കുന്ന എൽ ക്ലാസികോ, ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. സെൽറ്റാ വിഗോയ്‌ക്കിടെയുണ്ടായ പരിക്കാണ് താരത്തിനും ക്ലബ്ബിനും തിരിച്ചടിയായത്. ലെവൻഡോസ്‌കിക്ക് മൂന്ന് മുതൽ നാല് ആഴ്‌ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് ഫാബ്രീസിയോ റൊമാനോ ഉൾപ്പെടെയുള്ള പ്രമുഖ ഫുട്‌ബോൾ ജേർണലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ലെവൻഡോസ്‌കിയുടെ ഇടത് തുടയ്‌ക്ക് പരിക്കേറ്റതായും, താരത്തിന്റെ തിരിച്ചുവരവ് എപ്പോഴായിരിക്കും എന്ന കാര്യം പരിക്ക് ഭേദമാകുന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്നും പ്രസ്‌താവനയിലൂടെ ക്ലബ്ബ് അറിയിച്ചു. എത്ര ദിവസം താരത്തിന് വിശ്രമം ആവശ്യമാണെന്ന വിവരം ക്ലബ്ബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഈ സീസണിൽ 40 ഗോളുകൾ നേടിയ ലെവൻഡോസ്‌കിയുടെ അഭാവം ബാഴ്‌സലോണയ്‌ക്ക് വൻ തിരിച്ചടിയാണുണ്ടാക്കുക. പരിക്ക് സ്ഥിരീകരിച്ചതോടെ റയൽ മാഡ്രിഡിനെതിരായ കോപാ ഡെൽ റേ മത്സരത്തിൽ ലെവൻഡോസ്‌കി ഉണ്ടായേക്കില്ല എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമായി വന്നാൽ ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് സെമിയിലും 36കാരൻ കളിച്ചേക്കില്ല.
ലാലിഗയിൽ 32 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ഒന്നാമതാണ് ബാഴസലോണ. വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചാൽ മാത്രമേ ബാഴ്‌സയ്‌ക്ക് ലീഗ് കിരീടം ഉയർത്താൻ സാധിക്കുകയുള്ളൂ. 25 ഗോളുകളുമായി ലാലിഗയിലെ ഗോളടിക്കാരുടെ പട്ടികയിൽ ലെവൻഡോസ്‌കിയാണ് നിലവിൽ മുന്നിൽ.
0 comments