print edition അഴ്‌സണലിന് ഹവേർട്‌സ്

സ്-പോർട്ടിങ്ങിനെതിരെ ഗോൾ നേടിയ അഴ്സണൽ താരം ഹവേർട്സിന്റെ ആഹ്ലാദം
ലിസ്‌ബൺ: തുടർ തോൽവികളിൽ തളർന്നുവീണ അഴ്‌സണൽ തിരിച്ചുവന്നു. ചാന്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ സ്‌പോർടിങ് ലിസ്‌ബണിനോട് ഒരു ഗോളിനാണ് ജയിച്ചുകയറിയത്. കടുത്ത പോരാട്ടത്തിൽ പകരക്കാരനായെത്തിയ കയ് ഹവേർട്സാണ് വിജയമൊരുക്കിയത്. 15ന് ലണ്ടനിലാണ് രണ്ടാംപാദം.
ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്‌റ്റർ സിറ്റിയോട് എഫ് എ കപ്പ് ക്വാർട്ടറിൽ സതാംപ്‌ടണോടും തോറ്റ അഴ്‌സണലിന് ചാന്പ്യൻസ് ലീഗിലും കാത്തിരുന്നത് കടുത്ത പോരാട്ടമായിരുന്നു. പരിക്കുസമയത്തായിരുന്നു ഗോൾ.
സ്വന്തം തട്ടകത്തിൽ സ്‌പോർടിങ് കരുത്തുകാട്ടി. ആദ്യഘട്ടത്തിൽ ഇടതുബാക്ക് മാക്‌സി അറൗഹോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ഉസ്‌മാൻ ഡയമണ്ടെയും തകർപ്പൻ കളി പുറത്തെടുത്തു. മറുവശത്ത് പന്തിൻമേലുള്ള നിയന്ത്രണത്തിൽ മുൻതൂക്കമുണ്ടായെങ്കിലും ഗോളാക്കി മാറ്റാനുള്ള മിടുക്ക് അഴ്‌സണലിനുണ്ടായില്ല. ആദ്യപകുതിയിൽ നോനി മഡുവെക്കെയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് മാത്രമായിരുന്നു ഓർക്കാനുണ്ടായത്.
ഇടവേളയ്‌ക്കുശേഷം മാർടിൻ സുബിമെൻഡി പന്ത് വലയിലാക്കിയെങ്കിലും മുന്നേറ്റക്കാരൻ വിക്ടർ യോക്കെറെസ് ഓഫ് സൈഡായി.
അഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റായയുടെ പ്രകടനമാണ് സ്‌പോർടിങ്ങിനെ തടഞ്ഞത്. മൂന്ന് തവണയാണ് ഗോളെന്നുറച്ച ശ്രമങ്ങൾ റായ അകറ്റിയത്. 91–ാം മിനിറ്റിലായിരുന്നു ഹവേർട്‌സിന്റെ ഗോൾ.
സീസണിൽ നാല് കിരീടം ലക്ഷ്യമിട്ടിറങ്ങിയ മൈക്കേൽ അർടേറ്റയുടെ സംഘത്തിന് രണ്ടെണ്ണത്തിൽ സാധ്യത ഇല്ലാതായി. ചാന്പ്യൻസ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലുമാണ് ഇനിയുള്ള പ്രതീക്ഷകൾ.









0 comments