പരിശീലകനായി ചുമതലയേറ്റു
print edition ജർമനിയെ ചലിപ്പിക്കാൻ ക്ലോപ്പ്

ബെർലിൻ : തിരിച്ചടികളിൽ തളർന്ന ജർമൻ ഫുട്‌ബോളിനെ തിരിച്ചുകൊണ്ടുവരാൻ യുർഗൻ ക്ലോപ്പ് ഇറങ്ങുന്നു. ജർമൻ ദേശീയ ടീമിന്റെ പരിശീലകനായി ക്ലോപ്പ് ചുമതലയേറ്റു. ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം പരിശീലകൻ ജൂലിയൻ നാഗൽസ്‌മാനെ ഒഴിവാക്കിയിരുന്നു. 2028ലെ യൂറോ, 2030 ലോകകപ്പ് എന്നിവയാണ് ക്ലോപ്പിന് നൽകിയിരിക്കുന്ന ചുമതലകൾ. നാല് വർഷത്തേക്കാണ് കരാർ.
സെപ്‌തംബർ 24ന് നെതർലൻഡ്‌സുമായുള്ള മത്സരത്തോടെയാണ് തുടക്കം. ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനെ ഉയരങ്ങളിലെത്തിച്ചാണ് ജർമനിക്കാരൻ ശ്രദ്ധേയനാകുന്നത്. പ്രീമിയർ ലീഗിലും ചാന്പ്യൻസ് ലീഗിലും ലിവർപൂളിനെ ജേതാക്കളാക്കി. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്‌മുണ്ടിന് രണ്ട് തവണ ലീഗ് കിരീടം നൽകി. ജർമനിയിലെ ഏറ്റവും മികച്ച പരിശീലകർക്കൊപ്പമാണ് അന്പത്തൊന്പതുകാരന്റെ സ്ഥാനം. ലോകകപ്പ് സമയത്ത് ക്ലോപ്പ് അമേരിക്കയിൽതന്നെയായിരുന്നു.
2014ൽ ജേതാക്കളായശേഷം ജർമനി ലോക വേദിയിൽ പച്ച തൊട്ടിട്ടില്ല. 2018ലും 2022ലും ആദ്യ റൗണ്ടിൽ തോറ്റു. ഏഷ്യൻ രാജ്യങ്ങളായ ദക്ഷിണ കൊറിയയോടും ജപ്പാനോടും പരാജയപ്പെട്ടു. ജൊവാക്വിം ലോയെയും ഹാൻസി ഫ്‌ളിക്കിനെയും പരിശീലക സ്ഥാനത്തുനിന്ന് മാറ്റി. തുടർന്നാണ് ചെറുപ്പക്കാരനായ നാഗെൽസ്‌മാനെ ചുമതലയേൽപ്പിക്കുന്നത്. പക്ഷേ, കാര്യമുണ്ടായില്ല.
നവാഗതരായ കുറസാവോയ്‌ക്കെതിരെ വന്പൻജയം കുറിച്ചാണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഐവറി കോസ്‌റ്റിനോട് കടുത്ത പോരിൽ ജയിച്ചു. എന്നാൽ ഇക്വഡോറിനോട് തോറ്റത് ക്ഷീണമായി. റൗണ്ട് ഓഫ് 32ൽ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യം പരാഗ്വേ ജർമനിയുടെ വഴി മുടക്കി. ഷൂട്ടൗട്ടിൽ പുറത്ത്.









0 comments