print edition വെളിപ്പെടുത്തലുമായി മലയാളി ഡോക്ടർ; പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചവരെ കാണാനില്ല

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിലാക്കിയ വിദ്യാർഥികളെ കാണാനില്ലെന്ന് വെളിപ്പെടുത്തൽ. ഡൽഹി സഫ്‌ദർജങ് ആശുപത്രിയിലെ പിജി വിദ്യാർഥിയും മലയാളിയുമായ ഡോ. ഐശ്വര്യ അക്ഷയ്‌യാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ജന്തർ മന്തറിൽ വളന്റിയറായി പ്രവർത്തിക്കുകയായിരുന്ന ഐശ്വര്യയും സുഹൃത്തുക്കളും ചേർന്ന് വ്യാഴാഴ്‌ചയാണ് പോലീസ് നടപടിയെത്തുടർന്ന് അവശനിലയിലായ രണ്ട് കുട്ടികളെ സഫ്‌ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നില വെന്റിലേറ്റർ സഹായം ആവശ്യമുള്ളവിധം അതീവ ഗുരുതരമായിരുന്നു. വെള്ളിയാഴ്‌ച കുട്ടികളുടെ ആരോഗ്യനില അന്വേഷിച്ച് എത്തിയ ഡോക്ടർമാർക്ക് വിവരങ്ങൾ നൽകാൻ അധികൃതർ വിസമ്മതിച്ചു. കുട്ടികളെ അഡ്‌മിറ്റ് ചെയ്തതായി സ്ഥിരീകരിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ഡോ. ഐശ്വര്യയുടെ നേതൃത്വത്തിൽ മറ്റു ഡോക്‌ടർമാർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാരും ആശുപത്രി അധികൃതരും മറച്ചുവെക്കുകയാണെന്ന് ആക്ഷേപമുണ്ട്. ആർഎംഎൽ ആശുപത്രിയിലടക്കം നിരവധി പേർ ചികിത്സയിലുണ്ടെങ്കിലും വിവരങ്ങളൊന്നും പുറത്തുവിടാൻ അധികൃതർ തയ്യാറാകുന്നില്ല.









0 comments