print edition കോൺഗ്രസ് ഇരട്ടത്താപ്പ്; സിജെപിയെ തമസ്‌കരിച്ച് സോണിയയുടെ ലേഖനം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും യുവജനങ്ങളും ജന്തർ മന്തറിൽ നടത്തുന്ന പ്രക്ഷോഭത്തോട് മുഖംതിരിക്കുന്ന കോൺഗ്രസിന്റെ തനിനിറം വീണ്ടും പുറത്ത്. പ്രക്ഷോഭത്തെ പിന്തുണച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പ്രക്ഷോഭത്തിന് തുടക്കമിട്ട കോക്രോച്ച് ജനതാ പാർടിയെ (സിജെപി) പേരെടുത്തു പറയാൻ സോണിയാ തയ്യാറായില്ല. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ, 26 ദിവസം നിരാഹാരം അനുഷ്‌ഠിച്ച സോനം വാങ്‌ചുക്ക് എന്നിവരെക്കുറിച്ചും പരാമർശമില്ല. പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്താൻ മോദി സർക്കാർ ശ്രമിച്ചതിനെ വിമർശിച്ചിട്ടുണ്ട്.
ജന്തർ മന്തറിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭത്തെ ഭയന്ന് കോൺഗ്രസ് സ്വീകരിച്ച വഞ്ചനാത്മകമായ നിലപാടാണ് അനാവൃതമാകുന്നത്. സിജെപി മുന്നോട്ടുവെച്ച പ്രക്ഷോഭത്തിൽ നിന്ന് തുടക്കം മുതലേ മാറിനിന്ന കോൺഗ്രസ്, അഭിജിത്ത് ദീപ്കെ, സോനം വാങ്ചുക്ക് തുടങ്ങിയ സമരനേതാക്കൾ കേന്ദ്രസർക്കാരിന്റെ ഏജന്റുമാരാണെന്ന കപട പ്രചാരണവും നടത്തി പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് അണികൾക്കും പോഷകസംഘടനകൾക്കും കർശന നിർദേശം നൽകി. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ സമരം സംഘടിപ്പിച്ചാൽ അത് ജന്തർ മന്തറിലെ ജനകീയ സമരത്തിന് കരുത്താകുമോ എന്ന് ഭയന്ന് പ്രക്ഷോഭങ്ങളിൽനിന്ന് ഒളിച്ചോടി. ഒടുവിൽ പ്രക്ഷോഭം ആളിക്കത്തിയപ്പോൾ നാണംകെട്ട് സ്വന്തം നിലയിൽ രംഗത്തിറങ്ങേണ്ടി വന്നു. യുവജന താൽപര്യങ്ങളേക്കാൾ സ്വന്തം രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെടുന്നത്.








0 comments