print edition ഫുട്ബോൾ ലോകകപ്പ് ആരവത്തിലേക്ക് കേരളവും; സോക്കർ മഴയിലും നനയാം

ഫുട്ബോൾ ലോകകപ്പിന്റെ ആവേശമറിയിച്ച് ഇടുക്കി കുളമാവ് ഡാമിന് സമീപം ജലാശയത്തിൽ മെസി ഉയര്‍ന്നു. കുളമാവ് വടക്കേപ്പുഴ ചെക്ക് ഡാമിന്റെ നടുവിലാണ് പടുകൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. മെസിയുടെ 25 അടി ഉയരമുള്ള കട്ടൗട്ടാണ് ഉയര്‍ന്നത്. പിന്നാലെ ബ്രസീൽ ആരാധകർ നെയ്‍മറിന്റെ കട്ടൗട്ടും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
കോഴിക്കോട്: ഇനി സോക്കർ പെരുമഴയിലും നനയാം. കാലവർഷത്തിനുപിന്നാലെ ഫുട്‌ബോൾ ലോകകപ്പുമെത്തുന്നു. കേരളത്തിൽ ലോകകപ്പ് ആവേശം ചൂട്‌പിടിക്കുന്നതേയുള്ളു. നാല് വർഷം മുന്പ് ഖത്തർ ലോകകപ്പ് ഉണ്ടാക്കിയ ആരവത്തിന് അടുത്തെങ്ങും എത്തിയിട്ടില്ല.
ടീമുകളുടെ എണ്ണക്കൂടുതലും പാതിരാവരെ നീളുന്ന മത്സരക്രമവും തിരിച്ചടിയാണ്. കളി തുടങ്ങുന്നതോടെ തണുപ്പൻമട്ട് മാറുമെന്നാണ് പ്രതീക്ഷ. നോക്കൗട്ട് റൗണ്ടായാൽ വീറും ചൂടും കൂടും.
കഴിഞ്ഞ തവണത്തെ അത്രയില്ലെങ്കിലും ലോകകപ്പ് തുടങ്ങുന്നതോടെ നാട്ടിൽ ആവേശം അലയടിക്കുമെന്നാണ് മുൻ ഇന്ത്യൻ താരം യു ഷറഫലി പറയുന്നത്. "ഖത്തർ മലയാളികൾക്ക് അടുത്തുള്ള ഒരു സംസ്ഥാനം പോലെയായിരുന്നു, കളി നേരിട്ട് കാണാൻ ഒരുപാട് മലയാളികൾക്ക് അവസരമുണ്ടായി. ഇത്തവണയത് സാധ്യമല്ല.
ടിവിയിൽ കളി കാണുന്ന ഇന്ത്യക്കാരെപോലും സമയക്രമം നന്നായി ബാധിക്കും. മഴക്കാലം ആരാധകരുടെ ആവേശം കുറച്ചു. തെരഞ്ഞെടുപ്പിന്റെ ട്രാക്കിൽനിന്നും മലയാളികൾ ഇപ്പോഴും ഫുട്‌ബോളിന്റെ വഴിയിലേക്ക് കയറിയിട്ടില്ല – ഷറഫലി പറഞ്ഞു.
"പശ്‌ചിമേഷ്യൻ യുദ്ധം ലോകത്തെയാകെ ബാധിച്ചു, ലോക രാഷ്‌ട്രീയം പ്രശ്‌നമായിരിക്കുന്ന സാഹചര്യത്തിലെത്തുന്ന ലോകകപ്പ് ആഘോഷമാക്കാൻ പ്രയാസമുള്ളതായതിനാലാണ് മുൻ വർഷങ്ങളിലെ ആവേശം ഇത്തവണയില്ലാത്തത്. യുദ്ധം നിത്യ ജീവിതത്തെ ബാധിച്ചു.
അടുപ്പമുള്ളവർക്ക് പുറമേ ലോകത്തുള്ള എല്ലാവരുടെയും സങ്കടങ്ങൾ എല്ലാവരെയും സ്വാധീനിക്കുന്നു. കൊച്ചിയില ഫോർട് കൊച്ചിയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും മുമ്പുണ്ടായിരുന്ന ആവേശം ഇത്തവണയില്ല'– മുൻ ഇന്ത്യൻ താരവും റഫറിയും പരിശീലകയുമായ ബെന്റില ഡിക്കോത്ത പറഞ്ഞു.
ക്ലബുകളുടെയും ആരാധകക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഇഷ്‌ടടീമുകളുടെയും താരങ്ങളുടെയും കൊടികളും ഫ്ലെക്‌സ് ബോർഡുകളും ബാനറുകളും തൂക്കി തുടങ്ങിയിട്ടുണ്ട്. വാട്‌സാപ് ഗ്രൂപ്പുകളിലും ഇൻസ്‌റ്റഗ്രാമിലെയും ഫേസ്‌ബുക്കിലെയും ഫാൻസ് പേജുകളിലും മാത്രം നടന്നിരുന്ന ചർച്ചകളും ഫാൻഫൈറ്റുകളും പാതയോരങ്ങളിലും അങ്ങാടികളിലുമെത്തി.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജങ്‌ഷനുകൾ തോറും വമ്പൻ ഫ്ലെക്‌സുകൾ നിരന്നുതുടങ്ങിയിട്ടുണ്ട്. ഇടുക്കി കുളമാവിൽ ചെക്ക്‌ഡാമിന് നടുവിലെ മെസിയുടെ കൂറ്റൻ ഫെക്‌സും പാലക്കാട് കോങ്ങാട് ആരാധകർ വെച്ച 160 അടി നീളമുള്ള ഫ്ലക്‌സും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.










0 comments