പാലാ നഗരസഭ കൗൺസിൽ മാറ്റി ‘
‘അടിയിൽ' തിരിച്ചടി ഭയന്ന് സ്വതന്ത്ര കൂട്ടായ്മയുടെ പിൻമാറ്റം

പാലാ
യുഡിഎഫ് പാർലമെന്ററി പാർടി യോഗത്തിൽ കോൺഗ്രസ് കൗൺസിലറെ കൈയേറ്റംചെയ്ത സംഭവം വിവാദമായതോടെ ശനിയാഴ്ച ചേരാനിരുന്ന നഗരസഭ കൗൺസിൽ യോഗം മാറ്റി. കൊട്ടാരമറ്റം ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റം സംബന്ധിച്ച വിഷയം കൗൺസിലിൽ ഉന്നയിക്കപ്പെട്ടാൽ കോൺഗ്രസ് അംഗങ്ങളിൽനിന്ന് ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്നാണ് നഗരസഭ ഭരണം നിയന്ത്രിക്കുന്ന ബിനു പുളിയ്ക്കക്കണ്ടം നയിക്കുന്ന സ്വതന്ത്ര കൂട്ടായ്മയുടെ പിൻമാറ്റം. ഓട്ടോ സ്റ്റാൻഡ് മാറ്റം ചർച്ച ചെയ്യാൻ 10 ദിവസത്തിനകം കൗൺസിൽ വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർടി നഗരസഭ സെക്രട്ടറിയ്ക്ക് കത്ത് നൽകിയതും ഭരണപക്ഷത്തിന് തിരിച്ചടിയാകും. ഓട്ടോറിക്ഷ സ്റ്റാൻഡ് വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിയ്ക്കക്കണ്ടവും സഹോദരൻ ബിജു പുളിയ്ക്കക്കണ്ടവും ചേർന്ന് കൈയേറ്റംചെയ്തത്. ഈ സാഹചര്യത്തിൽ കൗൺസിലിൽ ബിജു മാത്യൂസ് ഓട്ടോ സ്റ്റാൻഡ് വിഷയം ഉന്നയിച്ചാൽ മൂന്നംഗ കോൺഗ്രസ് പ്രതിനിധികൾക്കൊപ്പം പ്രതിപക്ഷവും പിന്തുണച്ചാൽ ഭരണപക്ഷത്തിന് തിരിച്ചടിയാകും. 26 അംഗ കൗൺസിലിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്ത് 12 അംഗങ്ങളുണ്ട്. സ്റ്റാൻഡ് മാറ്റ വിഷയത്തിൽ ആവശ്യം ഉന്നയിച്ച ഓട്ടോ തൊഴിലാളികളെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിനും. സ്റ്റാൻഡ് മാറ്റത്തിനെതിരെ ഏകപക്ഷീയ നടപടി സ്വീകരിച്ച മൂന്നംഗ സ്വതന്ത്ര കൂട്ടായ്മയുടെ ചെയർപേഴ്സണ് കേരള കോൺഗ്രസ് ജോസഫ്, കെഡിപി (ഒന്ന്) അംഗങ്ങളുടെ ഉൾപ്പെടെ 11 പേരുടെ പിന്തുണയേയുള്ളൂ. ഇതാണ് കൗൺസിൽ യോഗം മാറ്റിവച്ചതിന് പിന്നിലെ രാഷ്ട്രീയ കാരണം. സാഹചര്യം അപമാനം: ഡിസിസി ജന. സെക്രട്ടറി പാലാ കോൺഗ്രസ് കൗൺസിലറെ കൈയേറ്റം ചെയ്ത സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾക്കെതിരെ ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയർമാനുമായ പ്രൊഫ. സതീഷ് ചൊള്ളാനിയും രംഗത്തെത്തി. യുഡിഎഫ് ഭരിക്കുന്ന നഗരസഭ കൗൺസിൽ ഹാളിൽ കയറാൻ കോൺഗ്രസ് കൗൺസിലർക്ക് പൊലീസ് സഹായം തേടേണ്ട ഗതികേടിൽ നഗരസഭയെ എത്തിച്ചത് അപമാനകരമാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. നഗരസഭയിലെ കുടുംബവാഴ്ചയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വ്യക്തി വിരോധത്തിനുള്ള പ്രതികാരമാണ് ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരായ നടപടിയെന്ന് ബിനു പുളിയ്ക്കക്കണ്ടത്തിന്റെ കൈയേറ്റത്തിന് ഇരയായ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു.









0 comments