print edition എ ഐ ധവളപത്രം; മിണ്ടാട്ടമില്ലാതെ സർക്കാർ

തിരുവനന്തപുരം: ധനവകുപ്പിന്റെ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർക്കും സ്വതന്ത്രമായി കിട്ടുംവിധം പൊതുഇടത്തിൽ വരുമെന്നായിട്ടും പ്രതികരിക്കാതെ യുഡിഎഫ് സർക്കാർ. ഡാറ്റ ചോർച്ചയെക്കുറിച്ച് നിരന്തരം പറയുകയും കോടതിയിൽ പോവുകയുംചെയ്‌ത കോൺഗ്രസ് നേതാക്കൾ മന്ത്രിമാരായിട്ടും എ ഐ വക ധവളപത്രക്കുറിച്ച് മിണ്ടാട്ടമില്ല.
ധവളപത്രം തയ്യാറാക്കാൻ സമിതിയെ നിശ്‌ചയിച്ചത് മെയ് 20നാണ്. സാമ്പത്തികസ്ഥിതി അവലോകനം മാത്രമല്ല, നിർദേശങ്ങൾ സഹിതമുള്ള വിശദറിപ്പോർട്ട് തയ്യാറാക്കാനാണ് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടത്.
മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയുടെ കൺവീനർ ധനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആയിരുന്നു. 19ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ തിരക്കിലായിരുന്നു അദ്ദേഹം.
ധനവകുപ്പിന് പുറത്തുള്ളവരും ഗവേഷക വിദ്യാർഥികളുമാണ് ധവളപത്രം തയ്യാറാക്കിയത്. അതിന് ധനവകുപ്പിന്റെ രഹസ്യവിഭാഗത്തിലെ (സീക്രട്ട് സെക്-ഷൻ) വിവരം കൈമാറി.
ധവളപത്രത്തിന്റെ ചില പേജുകൾ എഐ നിർമിച്ചതാണെന്ന്, എഐ തയ്യാറാക്കിയ ഉള്ളടക്കം കണ്ടെത്താൻ ഉപയോഗിക്കുന്ന ഓൺലൈൻ ടൂൾ ആയ ജിപിടി സീറോവഴിയുള്ള പരിശോധനയിൽ വ്യക്തമായതായി മുൻ ധനമന്ത്രി തോമസ് ഐസക് സമൂഹമാധ്യമത്തിൽ കുറിച്ചു.
ട്രഷറിയിലെ പണം, പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്, പെൻഷൻ, ശന്പളം എന്നിവയുടെ കണക്കും വിശകലനവുമുള്ള അധ്യായവും ഇതിലുണ്ട്. വൻതോതിലുള്ള ധനകാര്യ രേഖകൾ എൽഎൽഎം (ലാർജ് ലാംഗ്വേജ് മോഡൽസ്) വഴി കൈകാര്യം ചെയ്‌തിട്ടുണ്ട്. നിലവിലെ നിയമമനുസരിച്ച് ഇത് പാടില്ല. രഹസ്യരേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനവുമാണ്.










0 comments