വളഞ്ഞവഴിയിൽ’ പ്രവൃത്തി
ഒച്ചിഴയുംപോലെ ഓവുചാൽ നിർമാണം

വെെദ്യുതി തൂണുകൾ മാറ്റാത്തിനാൽ ദേശീയപാത സർവീസ് റോഡിലെ ഓവുചാൽ വളച്ച് നിർമിക്കുന്നു.
നീലേശ്വരം
‘തെളിച്ച വഴി പോയില്ലെങ്കിൽ പോന്ന വഴിയേ തെളിക്കുക’ എന്നപോലെയാണ് നീലേശ്വരത്ത് ദേശീയപാത നിർമാണം. റോഡിന് സമാന്തരമായി നേർദിശയിൽ നിർമിക്കുന്നതിനുപകരം വളഞ്ഞുപുളഞ്ഞ മട്ടിൽ എളുപ്പപ്പണിയിൽ അശാസ്‌ത്രീയമായി നിർമിക്കുകയാണ് ഓവുചാൽ. ശാസ്‌ത്രീയരീതികൾ പിന്തുടരില്ല എന്ന വാശിയിലാണ് ദേശീയപാത നിർമാണ കമ്പനിയായ മേഘ. അശാസ്ത്രീയമായ പണിയുടെ ഏറ്റവും വലിയ ഉദാഹരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത് മാർക്കറ്റ് ജങ്ഷൻ ഓവുചാലിനെയാണ്. നിർമാണമാകട്ടെ ഒച്ചിഴയുന്ന വേഗതയിലും. പത്തു ദിവസത്തിലായി പണി തുടങ്ങിയിട്ട്. പ്രവൃത്തി പ്രാരംഭഘട്ടത്തിൽതന്നെയുണ്ടത്രെ. പയ്യന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലെ ഓവുചാൽ നിർമാണത്തിലാണ് ഏറെ പരാതി. ചില ഇലക്ട്രിക് പോസ്‌റ്റുകൾ മാറ്റിയില്ല എന്ന കാരണം പറഞ്ഞ് സർവീസ് റോഡിലേക്ക് വളച്ചാണ് ഓവുചാൽ നിർമിക്കുന്നത്. സർവീസ് റോഡ് വീതികുറഞ്ഞും വളഞ്ഞുമായി. നിർമാണം ശ്രദ്ധിക്കാൻ സൂപ്പർവൈസർമാർ പോലുമില്ല എന്നതിൽ ജനകീയ പ്രതിഷേധമുയർന്നിട്ടുണ്ട്. കൂടുതൽ തൊഴിലാളികളെ കൊണ്ടുവന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പണിതീർക്കണമെന്ന് ആർഡിഒ സ്ഥലം സന്ദർശിച്ച് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പണി ഇപ്പോഴും ഇഴഞ്ഞുതന്നെ. കുഴിയെടുത്ത ഭാഗത്ത് കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്നത് മത്സ്യമാർക്കറ്റുൾപ്പെടെയുള്ള സ്ഥലത്തേക്കുള്ളവഴിയും തടസപ്പെടുത്തുന്നു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാൻ നിർദ്ദേശംനൽകിയിട്ടുണ്ടെങ്കിലും കെഎസ്ഇബിയും മെല്ലെപ്പോക്കിലാണ്. ഇതാണ് കരാറുകാരനെ ‘വളഞ്ഞവഴി' ചിന്തിക്കാൻ പ്രേരിപ്പിച്ചത്.










0 comments