ad
Deshabhimani

ലോകകപ്പിന് മുൻപ് ജപ്പാന് കനത്ത തിരിച്ചടി, പരിക്ക് മൂലം കൗറു മിതോമ പുറത്തേക്ക്; വിടവ് നികത്തുമെന്ന് കുബോ

takefusa kubo

ടകെഫുസ കുബോ.|Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 16, 2026, 12:09 PM | 2 min read

ടോക്കിയോ: പരിക്ക് മൂലം വിങ്ങർ കൗറു മിതോമയ്ക്ക് വരാനിരിക്കുന്ന ലോകകപ്പ് നഷ്ടമാകുമെന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ, ടീമിന്റെ വിടവ് നികത്തുമെന്ന ഉറച്ച പ്രഖ്യാപനവുമായി ജപ്പാന്റെ യുവതാരം ടകെഫുസ കുബോ.


കഴിഞ്ഞ വാരാന്ത്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെയുള്ള ബ്രൈറ്റന്റെ 3-0 വിജയത്തിനിടയിലാണ് മിതോമയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. താരം പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ ആവശ്യത്തിന് സമയമില്ലെന്ന് മെഡിക്കൽ സംഘം വിലയിരുത്തിയതോടെ, ലോകകപ്പിനുള്ള ജപ്പാൻ സ്ക്വാഡിൽ നിന്ന് 28-കാരനായ മിതോമയെ ഒഴിവാക്കുകയായിരുന്നു.


കഴിഞ്ഞ മാർച്ചിൽ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ജപ്പാന്റെ വിജയഗോൾ നേടിയത് മിതോമയായിരുന്നു.


അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ മിതോമയുടെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് റയൽ സോസിഡാഡ് അറ്റാക്കറായ കുബോ വ്യക്തമാക്കി. മിതോമയ്ക്ക് ഒപ്പമുണ്ടാകാൻ കഴിയാത്തത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹവുമായി താൻ നേരിട്ട് സംസാരിച്ചിരുന്നതായും കുബോ വെളിപ്പെടുത്തി.


ടീമിന് ഏറെ പ്രധാനപ്പെട്ട ഒരു കളിക്കാരനെ സംബന്ധിച്ച് ഇത് വളരെ പ്രയാസമേറിയ സമയമാണെന്നും, എന്നാൽ മിതോമയുടെ ആഗ്രഹങ്ങൾ കൂടി മനസ്സിൽ വിചാരിച്ച് കൂടുതൽ ഉത്തരവാദിത്തത്തോടെ തന്റെ പരമാവധി ടീമിനായി നൽകുമെന്നും 24 കാരനായ കുബോ ജാപ്പനീസ് മാധ്യമങ്ങളോട് പറഞ്ഞു.


ലോകകപ്പിൽ നെതർലൻഡ്‌സ്, സ്വീഡൻ, ടുണീഷ്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ജപ്പാന്റെ സ്ഥാനം. ജൂൺ 14-ന് ടെക്സാസിലെ ആർലിംഗ്ടണിൽ നെതർലൻഡ്‌സിനെതിരെയാണ് ജപ്പാന്റെ ആദ്യ മത്സരം. സ്വന്തം ഹാംസ്ട്രിങ് ഇഞ്ചുറിയിൽ നിന്ന് പൂർണ്ണമായി മുക്തനായ ശേഷമാണ് കുബോയെ കോച്ച് ഹാജിമെ മൊറിയാസു 26 അംഗ ടീമിൽ ഉൾപ്പെടുത്തിയത്.


ജനുവരിയിൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ കുബോ കഴിഞ്ഞ ഏപ്രിലിലാണ് സോസിഡാഡ് ടീമിലേക്ക് തിരിച്ചെത്തിയത്. താൻ പരിക്കിന്റെ പിടിയിലായിരുന്ന കാലയളവിൽ മിതോമ തന്നെ നിരന്തരം വിളിച്ച് പിന്തുണച്ചിരുന്നതായും കുബോ ഈ അവസരത്തിൽ ഓർമ്മിച്ചു.


മിതോമയുടെ പരിക്കിനെക്കുറിച്ച് ആലോചിച്ച് ടീം ഇനി നിരാശപ്പെടരുത് എന്നും, സ്ക്വാഡിലുള്ള മറ്റുള്ളവർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണിതെന്നും കുബോ കൂട്ടിച്ചേർത്തു. പകരക്കാരായി വരുന്ന കളിക്കാർക്ക് ഇതൊരു വലിയ അവസരമായിരിക്കുമെന്നും, എല്ലാവരും ഒരൊറ്റ മനസ്സോടെ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും താരം ഓർമ്മിപ്പിച്ചു. മിതോമയ്ക്ക് വേണ്ടി തങ്ങൾ ഒരുമിച്ച് പോരാടുമെന്നും ഈ ടൂർണമെന്റ് ജപ്പാന് വലിയൊരു വിജയമാക്കി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കുബോ പ്രത്യാശ പ്രകടിപ്പിച്ചു.


അതേസമയം, പ്രീമിയർ ലീഗ് താരങ്ങളായ ക്രിസ്റ്റൽ പാലസിന്റെ ഡെയ്ച്ചി കമാഡ, ലിവർപൂളിന്റെ വതാരു എൻഡോ എന്നിവരുൾപ്പെടെയുള്ള ശക്തമായ 26 അംഗ സ്ക്വാഡിനെയാണ് ജപ്പാൻ പ്രഖ്യാപിച്ചിരിക്കുന്നത്.


അനുഭവസമ്പന്നനായ എഫ്‌സി ടോക്കിയോ ഫുൾബാക്ക് യുട്ടോ നാഗടോമോയും ടീമിലിടം നേടിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ സ്കോട്ട്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വോൾഫ്സ്ബർഗിന്റെ കെന്റോ ഷിയോഗായിയുടെ ആദ്യ ലോകകപ്പാണിത്.


ഫിഫ ലോകകപ്പ് 2026-നുള്ള ജപ്പാന്റെ 26 അംഗ ടീം


ഡിഫൻഡർമാർ: യുട്ടോ നാഗടോമോ, ഷോഗോ താനിഗുച്ചി, കോ ഇറ്റാകുര, സുയോഷി വതനാബെ, ടകെഹിരോ ടോമിയാസു, ഹിരോകി ഇതോ, അയുമു സെകോ, യുക്കിനാരി സുഗവാര, ജുന്നോസുകെ സുസുക്കി.


മിഡ്ഫീൽഡർമാർ: വതാരു എൻഡോ, ജുനിയ ഇതോ, ഡെയ്ച്ചി കമാഡ, റിറ്റ്സു ഡോവാൻ, ഓ തനാക, കൈഷു സാനോ, ടകെഫുസ കുബോ, യുയിറ്റോ സുസുക്കി.


ഫോർവേഡ്മാർ: ഡെയ്സൻ മെയ്ഡ, കോകി ഒഗാവ, അയാസെ ഉവേദ, കെയ്റ്റോ നകമുറ, കെന്റോ ഷിയോഗായി, കെയ്‌സുകെ ഗോടോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home