സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

ഗാംങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ 20 തൊഴിലാളികൾ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സംശയാസ്പദമായ രീതിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് എൻഎച്ച്പിസിയുടെ തുരങ്കം തകർന്നത്.
അപകടത്തിന് ശേഷം 24 മണിക്കൂറിലധികം തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. എൻഎച്ച്പിസി തുരങ്ക ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സമർഡുങ്ങിലെ എൻഎച്ച്പിസി. ടീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ അപകടമുണ്ടായത്. പ്രൊജക്ട് ഓഫീസർമാർ ഉൾപ്പെടെ 25 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരുന്നത്.
ഇതിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചതായി നാംചി സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌പി) അറിയിച്ചു. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടയിൽ ഇതുവരെ 12 മൃതദേഹങ്ങൾ പുറത്തെടുത്തു.
ഇതിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. പാറകൾക്കടിയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പെട്ടെന്ന് പുറത്തേക്ക് വന്നതുവഴിയുണ്ടായ സ്ഫോടനമാണ് കനത്ത പുകയും വിഷവാതകങ്ങളും ഉണ്ടാകാൻ കാരണമായതെന്ന് എൻഎച്ച്പിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മീഥെയ്ൻ വാതക ചോർച്ചയ്ക്കുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക മൈനിംഗ് റെസ്ക്യൂ ടീം ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.










0 comments