print edition കളത്തിൽ വാടാതെ ഇറാൻ

അമേരിക്കയിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ ഇറാൻ കളിക്കാർ മത്സരശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന
ഒടുവിൽ ഇറാൻ കളത്തിലിറങ്ങി. ആവേശത്തോടെ പന്തുതട്ടി. ലോകകപ്പ് ഫുട്‌ബോളിൽ ന്യൂസിലൻഡിനെതിരെ 2–2ന്റെ സമനിലയുമായി തിരിച്ചുകയറി. കൈയടികൾ ഏറ്റുവാങ്ങിയ അവർ കൂവലിനെയും സൗമ്യമായി നേരിട്ടു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ കളി കഴിഞ്ഞയുടൻ അമേരിക്ക വിടാനാണ് അധികൃതർ ഇറാൻ ടീമിനോട് ആവശ്യപ്പെട്ടത്.
‘ഇൗ ലോകകപ്പിൽ ഏറ്റവും അടിച്ചമർത്തപ്പെട്ട ടീമാണ് ഞങ്ങളുടേതെന്ന്’ കോച്ച് അമീർ ഗലെനോയിക്ക് വേദനയോടെ പറയേണ്ടിവന്നു. മെക്‌സിക്കോയിലെ ടിഹുവാനയിലാണ് ടീമിന്റെ പരിശീലന ക്യാന്പ്.
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമകളുമായാണ് ഇറാൻ കളിക്കാർ പന്ത് തട്ടിയത്. കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം കുറിച്ചിട്ട ബാഡ്‌ജുമായാണ് അവർ അമേരിക്കയിലെത്തിയത്. അവസാന നിമിഷംവരെ വിസാ പ്രശ്‌നം നേരിട്ടു.
ദീർഘയാത്രകൾക്കുശേഷം കളത്തിലെത്തിയ കളിക്കാർക്ക് പ്രതിസന്ധി ഒഴിഞ്ഞില്ല. മത്സരം കഴിഞ്ഞ് വിശ്രമിക്കാനുള്ള സമയംപോലും അനുവദിച്ചില്ല. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റീനോയോട് കളിക്കാർ വിഷയം അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പ് ‘ജി’യിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അമേരിക്കയിലാണ്.
ലോകകപ്പ് ഫുട്‌ബോളിൽ ഗോൾ കീപ്പർമാരുടെ ദിനമായിരുന്നു. നാൽപ്പതുകാരൻ വൊസീന്യയുടെ ഐതിഹാസിക പ്രകടനത്തിന്റെ മികവിൽ നവാഗതരായ കേപ് വെർദെ യൂറോപ്യൻ ചാന്പ്യൻമാരായ സ്‌പെയിനിനെ സമനിലയിൽ തളച്ചത് ആവേശക്കാഴ്‌ചയായി.
ഗ്രൂപ്പ് എച്ചിൽ ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ മിന്നുന്ന പ്രകടനം സൗദി അറേബ്യക്ക് മികച്ച തുടക്കം നൽകി. ലീഡ് നേടിയശേഷം ഉറുഗ്വായ്‌യുമായി സമനില വഴങ്ങുകയായിരുന്നു (1–1).
ഗ്രൂപ്പ് ജിയിൽ ബൽജിയം–ഇൗജിപ്‌ത് മത്സരവും 1–1ന് അവസാനിച്ചു.










0 comments