ഷിഗല്ല: മൊകേരിയിൽ കുടിവെള്ളം പരിശോധിക്കും

കണ്ണൂര്‍
മൊകേരി പഞ്ചായത്തിലെ രണ്ട് വാർഡുകളിലായി രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്‌ക്വാഡ് രൂപീകരിച്ച് കുടിവെള്ള പരിശോധന നടത്തും. പി കെ പ്രവീൺ എംഎൽഎയുടെ അധ്യക്ഷതയിൽ മൊകേരി പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തും. സ്കൂളുകളിൽ പ്രത്യേക യോഗങ്ങൾ ചേരും. 11-ാം വാർഡിലെ നാലുവയസുള്ള കുട്ടിക്ക് വയറിളക്കം, ഛർദി, പനി, മലത്തിൽ രക്തം എന്നിവ കണ്ടതിനെ തുടർന്ന് എട്ടിനാണ് ചികിത്സ തേടിയത്. തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പിറ്റേദിവസം പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഈ വീട് ആരോഗ്യ വകുപ്പ് സംഘം സന്ദർശിച്ചു. വീട്ടിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. കുടുംബാംഗങ്ങൾക്കും സമീപവാസികൾക്കും ബോധവല്‍ക്കരണം നടത്തി. പത്താം വാർഡിലെ എട്ടുവയസുള്ള കുട്ടിക്ക് പത്തിനാണ് വയറിളക്കം, പനി, ഛർദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വീട്ടിലെ കിണറ്റിൽനിന്നും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു. പ്രദേശത്ത് ഫീവർ സർവേ നടത്തി. അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ, വൈസ് പ്രസിഡന്റ് ജയപ്രസാദ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി ടി കെ പുഷ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് കെ സി സച്ചിൻ എന്നിവർ സംസാരിച്ചു.









0 comments