സൂപ്രണ്ട് പദവിയൊഴിയുന്നു
മെഡിക്കൽ കോളേജിനെ ജനകീയമാക്കി ഡോ. സുദീപ്

കണ്ണൂർ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ ആദ്യ സൂപ്രണ്ട് സുദീപ് ഏഴുവർഷത്തെ സേവനത്തിനുശേഷം പദവിയി ഒഴിയുന്നു. കോളേജിൽ നിരവധി ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സഹകരണ മേഖലയിലായിരുന്ന പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തപ്പോൾ 2019 സെപ്‌തംബർ 25നാണ് സൂപ്രണ്ടായി സ്ഥാനമേറ്റത്. 2027 ഏപ്രിലിൽ സർവീസിൽനിന്ന് വിരമിക്കാനിരിക്കെ അധ്യാപനത്തിലും രോഗീപരിചരണത്തിലും പൂർണസമയം സജീവമാകാനാണ് തീരുമാനം. കണ്ണൂർ മെഡിക്കൽ കോളേജിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച കോവിഡ് ചികിത്സാകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ സൂപ്രണ്ട് വഹിച്ച പങ്ക് വളരെ വലുതാണ്. സംസ്ഥാനത്തെ മറ്റൊരു മെഡിക്കൽ കോളേജിലും ഇല്ലാത്ത 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂർണസജ്ജ കൺട്രോൾ റൂം, മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാത്തിരിപ്പുകേന്ദ്രം തുടങ്ങി നിരവധി ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ചുരുങ്ങിയ വിലക്ക് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കിയും സാധുക്കൾക്ക് സൗജന്യ ചികിത്സ നൽകിയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതി സ്ഥാപനത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. അഗതികളും അനാഥരുമായ നൂറുകണക്കിന് രോഗികൾ സൂപ്രണ്ടിന്റെ പ്രത്യേകാനുമതി വഴി കഴിഞ്ഞ വർഷങ്ങളിൽ പരിയാരത്ത് പൂർണസൗജന്യ ചികിത്സ നേടി. ഇതിൽ ഭൂരിഭാഗം പേരെയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുനരധിവസിപ്പിച്ചു. അനാഥരായ രോഗികൾക്ക് വിദ്യാർഥികളുടെയും ജീവനക്കാരുടെയും ചാരിറ്റബിൾ സംഘടനയായ 'ദയ'യുടെയും നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചുകൊടുക്കുന്ന ‘നോ ടു ഹംഗർ' (വിശപ്പിന് വിട) പദ്ധതിയും ശ്രദ്ധപിടിച്ചുപറ്റി.









0 comments