രോഗിയെ എക്സ്റേയ്ക്ക് എത്തിച്ചത് മഴയത്ത്; സംഭവം മാനന്തവാടി മെഡിക്കൽ കോളേജിൽ
മഴയത്ത് രോഗിയെ കുട മാത്രം മാത്രം ചൂടിച്ച് കൊണ്ടുപോകുന്നു
വയനാട്: അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ രോഗിയെ മഴനനച്ച് എക്സ്റേയ്ക്ക് എത്തിച്ചതായി പരാതി. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഗുരുതരമായ അനാസ്ഥ. പനമരത്തുണ്ടായ അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വയോധികയ്ക്കാണ് ദുരനുഭവമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് എക്സ്റേ എടുക്കാനുള്ള ഡോക്ടറുടെ നിർദേശപ്രകാരം രോഗിയെ സ്ട്രക്ച്ചറിൽ കിടത്തി ആശുപത്രി അറ്റന്റർ എക്സ്റേ ബ്ലോക്കിലേയ്ക്ക് മഴയത്ത് എത്തിക്കുകയായിരുന്നു. രോഗിയുടെ കൂടെയുണ്ടായിരുന്നവർ തലനനയാതിരിക്കാൻ രോഗിക്ക് കുട ചൂടിച്ച് നൽകുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. രോഗിയെ അടുത്ത ബ്ലോക്കിലേയ്ക്ക് മാറ്റുമ്പോഴും പ്രദേശത്ത് മഴയുണ്ടായിരുന്നു. ഒരു കുട മാത്രം ചൂടിച്ചിട്ടുണ്ടെങ്കിലും കാറ്റിൽ രോഗി നനയുന്നുമുണ്ട്. മറ്റു രോഗികളെയും സമാനമായ രീതിയിലാണ് എക്സ്റേയ്ക്ക് എത്തിക്കുന്നതെന്നാണ് വിവരം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യങ്ങളുടെ അഭാവമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയോടുള്ള ആശുപത്രി അധികൃതരുടെ സമീപനത്തിനെതിരെ നാട്ടുകാരിൽ നിന്നും രോഗിയുടെ ബന്ധുക്കളിൽ നിന്നും വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
സംഭവത്തിൽ ഇതുവരെയും ആശുപത്രി അധികൃതർ വിശദീകരണം നൽകിയിട്ടില്ല. അനാസ്ഥയുടെ ബാക്കി പത്രമാണ് പുറത്തുവന്ന ദൃശ്യങ്ങളെന്നാണ് ഉയരുന്ന ആക്ഷേപം.










0 comments